പത്ത് വർഷം മുൻപ് 110 പേരുടെ ജീവനെടുത്ത പരവൂർ പുറ്റിങ്ങൽ വെടിക്കെട്ടപകടം മലയാളിക്ക് തീരാനോവാണ്. അപകടത്തിൽപ്പെട്ട് മരിച്ചെന്ന് വിധിയെഴുതി മോർച്ചറിയിലേക്ക് മാറ്റിയ കഴക്കൂട്ടം സ്വദേശി കണ്ണൻ ജീവിതത്തിലേക്ക് തിരികെ വന്നത് ഇന്നും അതിശയമാണ്. അപകടത്തിന് ശേഷം വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിന്നെല്ലാം പേടി കാരണം ഓടി ഒളിക്കുന്ന സ്ഥിതിയാണ്. കമ്പം ചുമതലക്കാരൻ്റെ സഹായിയായി ജോലി നോക്കിയിരുന്ന കണ്ണൻ പുറ്റിങ്ങൽ അപകടത്തിൽ ഇരുപത്തി രണ്ടാം പ്രതിയാണ്. പത്ത് വർഷത്തിനിപ്പുറവും നരക വേദനയുള്ള അനുഭവവുമായി ജീവിതം തുടരുകയാണെന്ന് കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരൻ കൂടിയായ കണ്ണൻ മനോരമ ന്യൂസിനോട്.