തൃശൂർ പൂരത്തിനായി വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്ന മുണ്ടത്തിക്കോട്ടെ നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരകളിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പാടശേഖരത്തിൽ നടത്തിയ തിരച്ചിലിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. പരുക്കേറ്റ 23 പേരെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.
ഇന്ന് ഉച്ചതിരിഞ്ഞ് 3:30-ഓടെയാണ് മുണ്ടത്തിക്കോട്ടെ രണ്ടര ഏക്കർ വിസ്തൃതിയുള്ള പറമ്പിലെ അഞ്ച് വെടിക്കെട്ട് പുരകളിൽ സ്ഫോടനമുണ്ടായത്. 40-ഓളം തൊഴിലാളികൾ ജോലി ചെയ്തിരുന്ന സ്ഥലത്ത് സെക്കൻഡുകൾക്കുള്ളിൽ എല്ലാം ചാരമായി മാറി. സ്ഫോടനത്തിന്റെ ആഘാതത്തിൽ തൊഴിലാളികളുടെ ശരീരഭാഗങ്ങൾ ദൂരേക്ക് ചിതറിത്തെറിച്ച നിലയിലാണ് കണ്ടെത്തിയത്.
അപകടസ്ഥലത്ത് ഇപ്പോഴും കുഴിമിന്നലുകളും അമിട്ടുകളും ഉൾപ്പെടെയുള്ള സാമഗ്രികൾ പൊട്ടിത്തെറിക്കുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണെന്നും വെടിക്കോപ്പുകൾ നനച്ച് നിർവീര്യമാക്കാൻ ശ്രമിക്കുന്നതായും സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു. പുകപടലങ്ങൾ കാരണം തിരച്ചിൽ തടസ്സപ്പെട്ടതിനെത്തുടർന്ന് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും പ്രദേശത്ത് നടക്കുന്നുണ്ട്.