മലപ്പുറം തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍. എഴൂര്‍ സ്വദേശി ഇര്‍ഫാന, മകന്‍ അമന്‍ മാലിക് എന്നിവരാണ് മരിച്ചത്. ആത്മഹത്യ ചെയ്തതെന്ന് പൊലീസ് നിഗമനം. യുവതിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഇരുവരെയും വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ വിശദമായ തിരച്ചിലിലാണ് ഇന്നലെ വൈകിട്ടോടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി മരിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.
നാലുമാസം മുൻപ് സ്വന്തം അമ്മ മരിച്ചതിന്റെ കടുത്ത മനോവിഷമത്തിലായിരുന്നു ഇർഫാനയെന്ന് പൊലീസ് പറയുന്നു. കുടുംബത്തോടൊപ്പം ഉംറയ്ക്ക് പോയ ശേഷം കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് ഇവർ നാട്ടിൽ തിരിച്ചെത്തിയത്. ഇർഫാനയുടെ പിതാവ് ഇബ്രാഹിം കഴിഞ്ഞ ആഴ്ചയാണ് വിദേശത്ത് നിന്ന് നാട്ടിൽ എത്തിയത്. അദ്ദേഹം പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയായ റാഫിയാണ് ഇർഫാനയുടെ ഭർത്താവ്.