മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്ക് വീടുകൾ കൈമാറിയിട്ടില്ലെന്ന സർക്കാർ വാദം മുന്‍നിലപാടുകള്‍ക്ക് വിരുദ്ധം. മുഖ്യമന്ത്രിയുടെയും സിപിഎം വയനാട് ജില്ലാ സെക്രട്ടറിയുടെയും ഫെസ്ബുക്ക് പോസ്റ്റുകളിൽ പട്ടയവും വീടും കൈമാറിയെന്ന് ഒരുമാസം മുമ്പ് തന്നെ അവകാശവാദം ഉന്നയിച്ചിരുന്നു. ഉദ്ഘാടനത്തിനുശേഷം സർക്കാർ ഇറക്കിയ വാർത്ത കുറിപ്പിലും ഇതുതന്നെയായിരുന്നു അവകാശവാദം
വീടു കൈമാറ്റം സംബന്ധിച്ച് തിരഞ്ഞെടുപ്പിനുമുമ്പ് പറഞ്ഞതല്ല സർക്കാർ തിരഞ്ഞെടുപ്പിനുശേഷം പറയുന്നത്. പട്ടയം മാത്രമേ നൽകിയിട്ടുള്ളൂ എന്നും വീട് കൈമാറിയിട്ടില്ല എന്നുമാണ് ഇപ്പോഴത്തെ വാദം. വീടുകളിൽ വിള്ളൽ കണ്ടതോടെയാണ് കൈമാറ്റത്തിന്മേൽ കാലുമാറ്റം കാണുന്നത്. പട്ടയം മാത്രമേ കൊടുത്തിട്ടുള്ളൂ എന്ന് പറയുന്ന മന്ത്രി കെ രാജൻ ഇതുകൂടി കാണണം. ഫെബ്രുവരി 19 തീയതിയിലെ മുഖ്യമന്ത്രിയുടെ ഫെസ്ബുക്ക് പോസ്റ്റ് ആണിത് ദുരന്തബാധിതർക്ക് 178 വീടുകൾ കൈമാറുമെന്ന് കൃത്യമായി പറയുന്നുണ്ട്.
മാർച്ച് ഒന്നിന് സിപിഎം ജില്ലാ സെക്രട്ടറി കെ റഫീക്കിന്റെ ഫെസ്ബുക്ക് പോസ്റ്റിലും വീടുകൾ കൈമാറിയെന്ന വാചകമുണ്ട്. അന്ന് ഉദ്ഘാടനം കഴിഞ്ഞു വൈകിട്ട് മൂന്ന് 12നാണ് സർക്കാർ വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. ഇതിൽ പറയുന്നത് ഇങ്ങനെ, വയനാട് സർക്കാർ ടൗൺഷിപ്പിന്റെ ആദ്യഘട്ടം പൂർത്തിയായി. 178 വീടുകൾ മുഖ്യമന്ത്രി കൈമാറി. ഒറ്റ തിരഞ്ഞെടുപ്പോടെ കാര്യങ്ങൾ ഇങ്ങനെ മാറി മറിഞ്ഞെങ്കിൽ ടൗൺഷിപ്പിന്റെ കാര്യത്തിൽ ഇനിയെന്തൊക്കെ കാണണേണ്ടി വരുമെന്നാണ് ദുരിതബാധിതരുടെ ചോദ്യം.