തൃശൂർ കോടാലിയിൽ പാമ്പിനെ തുരത്താൻ വീടിന്റെ പരിസരത്ത് തീയിട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തീയിട്ടത്. എട്ടു വയസുകാരൻ വീടിനകത്ത് പാമ്പു കടിയേറ്റ് മരിച്ചിരുന്നു. രണ്ടാമതും വീട്ടിൽ പാമ്പിനെ കണ്ടെത്തിയതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി. ഒട്ടേറെ പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. വനത്തോടു ചേർന്ന ഒറ്റനില വീട്ടിലാണ് കുട്ടിയ്ക്ക് പാമ്പു കടിയേറ്റത് . എട്ടു വയസുകാരൻ അൽജോ മരിച്ചത് ഇന്നലെ പുലർച്ചെയായിരുന്നു. മൂത്ത സഹോദരൻ അനോഷ് പാമ്പു കടിയേറ്റ് ചികിൽസയിൽ തുടരുകയാണ്.
തൃശൂര്‍ കോടാലി സ്വദേശികളായ സില്‍ജോ, ജോണ്‍സി ദമ്പതികളുടെ രണ്ടു മക്കള്‍ക്കാണ് കിടപ്പുമുറിയില്‍ പാമ്പു കടിയേറ്റത്. തലയിണയ്ക്കുള്ളിലായിരുന്നു പാമ്പുണ്ടായിരുന്നത്. എട്ടു വയസുകാരന്‍ അല്‍ജോയ്ക്കും പത്തു വയസുകാരന്‍ അനോഷിനും കടിയേറ്റു. അല്‍ജോയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനോഷ് ചികില്‍സയിലാണ്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കറുകുറ്റി അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. അല്‍ജോയുടെ മരണം പാമ്പുകടിയേറ്റാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. അല്‍ജോയുടെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്ന സമയത്ത് വീട്ടുവരാന്തയില്‍ മറ്റൊരു പാമ്പിനേയും കണ്ടെത്തി. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്.
അല്‍ജോയുടെ മൃതദേഹം സംസ്ക്കരിച്ചു. നാടൊന്നാകെ കണ്ണീരാഴ്ത്തിയ വിടവാങ്ങവായിരുന്നു അല്‍ജോയുടേത്. കടമ്പോട് എ.എല്‍.പി. സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു അല്‍ജോ. അനോഷ് നാലാം ക്ലാസ് വിദ്യാര്‍ഥിയും. ഇവര്‍ക്ക് ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയായ സഹോദരിയുമുണ്ട്. വനത്തോടു ചേര്‍ന്നുള്ള ഒറ്റനില ടെറസ് വീടായിരുന്നു ഇവരുടേത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടു മണിയോടെ കുട്ടികള്‍ക്ക് വയറുവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. രാത്രി പുറത്തു നിന്ന് കഴിച്ച ഭക്ഷണത്തിന്‍റെ കുഴപ്പമാണെന്ന് ആദ്യം സംശയിച്ചു. വായില്‍ നിന്ന് നുരയും പതയും വന്നതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.