ശരീര വേദനയ്ക്ക് ചികിത്സ തേടിയെത്തിയ വീട്ടമ്മക്ക് ആശുപത്രിയിലെ വാതിലിനുള്ളിൽ കൈ കുടുങ്ങി വിരൽ നഷ്ടമായി. കണ്ണൂർ പുല്ലൂക്കര കുനിയിൽപീടികയിലെ ആയിഷയുടെ വിരലാണ് ഭാഗികമായി അറ്റുപോയത്. കടവത്തൂർ കെയർ ആൻഡ് ക്യൂർ ക്ലിനിക്കിലെ നഴ്സിന്റെ അശ്രദ്ധ മൂലമാണ് ആയിഷയ്ക്ക് വിരൽ നഷ്ടമായത് എന്നാണ് ആരോപണം. കുടുംബത്തിൻ്റെ പരാതിയിൽ ആശുപത്രിക്കെതിരെ കേസെടുത്തു.
പുറംവേദനയെ തുടർന്ന് കഴിഞ്ഞ പതിനൊന്നാം തീയതി കെയർ ആൻഡ് ക്യൂർ ക്ലിനിക്കിലേക്ക് ചികിത്സ തേടി എത്തിയതായിരുന്നു മൂത്തമകനൊപ്പം ആയിഷ. ഡോക്ടറെ കണ്ട് മുറിയിൽ നിന്ന് പുറത്തിറങ്ങി ചെരുപ്പ് ധരിക്കാൻ ശ്രമിക്കുമ്പോഴാണ് വാതിലിനിടയിൽ വിരൽ കുടുങ്ങിയത്. അകത്തുനിന്ന് നേഴ്സ് പെട്ടെന്ന് വാതിൽ അടച്ചതാണ് വിരൽ കുടുങ്ങാൻ കാരണമെന്ന് ആയിഷ .
ആശുപത്രി അധികൃതർക്ക് തെറ്റുപറ്റിയിട്ടും മതിയായ ചികിത്സ നൽകാനോ ആശ്വാസവാക്കുകൾ പറയാനോ പോലും തയ്യാറായില്ല എന്ന് കുടുംബം. മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വൈകിച്ചു എന്നും ആരോപണം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആയിഷയുടെ വിരലിന് ശസ്ത്രക്രിയ നടത്തി. ഒരു ശസ്ത്രക്രിയ കൂടി ഇനി ബാക്കിയുണ്ട്. അതേസമയം , ആരോപണം ആശുപത്രി അധികൃതർ പൂർണമായും തള്ളി. വാതിൽ അടച്ചത് നഴ്‌സല്ല, മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരൻ ആണെന്നും ചികിത്സ കൃത്യമായി നൽകിയിരുന്നുവെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.