വേനല്‍മഴ വൈകിയാല്‍ തിരുവനന്തപുരം നഗരത്തെ കാത്തിരിക്കുന്നത് വന്‍ കുടിവെള്ള പ്രതിസന്ധി. നഗരത്തിലേക്കുള്ള ജലസ്രോതസായ പേപ്പാറ ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. ഇനി അവശേഷിക്കുന്നത് മൂന്നാഴ്ചത്തേക്കുള്ള വെള്ളം മാത്രമെന്നാണ് ജല അതോറിറ്റിയുടെ കണക്ക് കൂട്ടല്‍.പൊള്ളിക്കുന്ന വേനല്‍ക്കാലം തലസ്ഥാനവാസികളുടെ കുടിവെള്ളം മുട്ടിക്കുമോയെന്ന ആശങ്ക ശക്തമാക്കുന്നതാണ് പേപ്പാറ ഡാമിലെ കാഴ്ച. ഡാമിന്‍റെ പലയിടങ്ങളിലും മണ്‍തിട്ടകള്‍ തെളിഞ്ഞ് കാണുന്ന തരത്തില്‍ വെള്ളം വറ്റിത്തുടങ്ങി.വെള്ളം നിറഞ്ഞ് നിന്നിരുന്ന സമയത്തെ കറുത്ത അടയാളത്തില്‍ നിന്ന് ഒത്തിരി താഴെയാണ് ഇപ്പോള്‍ വെള്ളത്തിന്‍റെ അളവ്. മുന്‍ വര്‍ഷങ്ങളില്‍ കാണാതിരുന്ന മരക്കൂനകള്‍ പോലും തെളിഞ്ഞ് വന്നു.

107.5 മീറ്റര്‍ സംഭരണ ശേഷിയില്‍ നിന്ന് 98.5 മീറ്ററിലേക്കാണ് വെള്ളം താഴ്ന്നത്. ഇവിടെ നിന്ന് വെള്ളം അരുവിക്കര ഡാമിലെത്തിച്ച ശേഷമാണ് മൂന്നര ലക്ഷത്തിലേറെ വരുന്ന കണക്ഷനുകളിലേക്ക് പൈപ്പ് വഴി വെള്ളം കൊടുക്കുന്നത്.  86 മീറ്റര്‍ വരെയുള്ള വെള്ളം ഇങ്ങിനെ ഉപയോഗിക്കാമെങ്കിലും 90 മീറ്റര്‍ കഴിഞ്ഞാല്‍ വെള്ളത്തിന്‍റെ ഗുണനിലവാരം മോശമായി തുടങ്ങും. അതിനാല്‍ മെയ് 10ന് മുന്‍പ് വേനല്‍മഴ ലഭിച്ചില്ലങ്കില്‍ കുടിവെള്ള വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും. ഡാമിന്‍റെ  സംഭരണശേഷി 110 മീറ്ററിലേക്ക് ഉയര്‍ത്താവുന്നതാണ്. ജല അതോറിറ്റിയുടെ വര്‍ഷങ്ങളായുള്ള ഈ ആവശ്യം അംഗീകരിച്ചിരുന്നെങ്കില്‍ ഇത്ര വേഗം പ്രതിസന്ധിയുണ്ടാകുമായിരുന്നില്ല. 

ENGLISH SUMMARY:

Thiruvananthapuram faces a severe drinking water crisis as the Peppara dam's water level has critically dropped, with only three weeks of supply remaining. The delay in summer rains exacerbates the situation, potentially leading to water supply restrictions for over 3.5 lakh connections.