കേരളത്തെ നടുക്കിയ ‘റിപ്പർ’ ചന്ദ്രൻ കൊലക്കേസിലെ പ്രധാന ദൃക്സാക്ഷിയായിരുന്ന മഞ്ചേശ്വരം വാമഞ്ചൂർ സ്വദേശി ബാലചന്ദ്രനെ (52) സ്വന്തം വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മൂന്ന് ദിവസമായി ബാലചന്ദ്രനെ ഫോണിൽ ലഭിക്കാത്തതിനെ തുടർന്ന് സഹോദരി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
1985-ലെ വാമഞ്ചൂർ ഇരട്ടക്കൊലപാതക കേസിലെ ഏക സാക്ഷിയായിരുന്നു അന്ന് 13 വയസ്സുകാരനായിരുന്ന ബാലചന്ദ്രൻ.സ്വന്തം പിതാവ് നരസപ്പയ്യ ഹന്തെയെയും ജോലിക്കാരൻ വിശ്വനാഥനെയും റിപ്പർ ചന്ദ്രൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുന്നത് ബാലചന്ദ്രൻ നേരിൽ കണ്ടിരുന്നു. ബാലചന്ദ്രന്റെ മൊഴിയാണ് 14 കൊലക്കേസുകളിൽ പ്രതിയായ റിപ്പർ ചന്ദ്രനെ വധശിക്ഷയിലേക്ക് നയിച്ചത്. 1991 ജൂലൈ 6-ന് കണ്ണൂർ ജയിലിൽ വെച്ച് ചന്ദ്രനെ തൂക്കിലേറ്റി. കേരളത്തിൽ നടന്ന അവസാനത്തെ വധശിക്ഷകളിൽ ഒന്നായിരുന്നു ഇത്.
അന്വേഷണം പുരോഗമിക്കുകയാണ്. പ്രാദേശിക ക്ഷേത്രത്തിൽ പൂജാരിയുടെ സഹായിയായി ജോലി ചെയ്തിരുന്ന ബാലചന്ദ്രൻ ഒറ്റയ്ക്കായിരുന്നു താമസം. വീട് ഉള്ളിൽ നിന്ന് പൂട്ടിയതിനാൽ സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം.
എങ്കിലും, ഒരു കാലത്ത് നാടിനെ വിറപ്പിച്ച കൊലപാതക പരമ്പരയിലെ സാക്ഷിയായതുകൊണ്ട് തന്നെ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിലെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് മഞ്ചേശ്വരം പോലീസ് അറിയിച്ചു.