ദുരന്തബാധിതര്‍ക്കുള്ള ദിനബത്തയും ഭക്ഷ്യ കൂപ്പണും മുടങ്ങിയെന്ന് ആരോപണം. ദുരന്തബാധിത കുടുംബത്തിലെ രണ്ടുപേര്‍ക്ക് പ്രതിദിനം 300 രൂപ തോതില്‍ 9000 രൂപയാണ് പ്രതിമാസം ദിനബത്തയായി നല്‍കുന്നത്. അതേസമയം സർക്കാർ ടൗൺഷിപ്പിൽ നിർമ്മാണം അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്ന വീടുകളിൽ വിള്ളൽ.
ആദ്യഘട്ടത്തിൽ കൈമാറുന്ന 178 വീടുകളിലെ രണ്ടു വീടുകൾക്കാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. മാർച്ച് ഒന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന്റെ അഭിമാന പദ്ധതിയായി ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ചത്. മഴയ്ക്കു മുമ്പ് അർഹതപ്പെട്ടവർക്ക് വീട് കൈമാറുമെന്ന് ഉറപ്പും നൽകി. എന്നാൽ ആദ്യം കൈമാറുമെന്ന് പറഞ്ഞ സോൺ ഒന്നിലെ 178 ഭവനങ്ങളിലെ എട്ടാം നമ്പർ , ഏഴാം നമ്പർ വീടുകളിലാണ് ഇപ്പോൾ വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. ചോർച്ച ഉണ്ടാകാതിരിക്കാൻ ലീക്ക് പ്രൂഫും മേൽക്കൂരയിൽ അടിച്ചിട്ടുണ്ട്. താമസം തുടങ്ങുന്നതിനു മുമ്പേ വീടുകളിൽ വിള്ളൽ കണ്ടത് അതിജീവിതർക്ക് ആശങ്കയായി. ദുരിത ബാധിതർക്ക് എല്ലാ മാസവും ലഭിച്ചിരുന്ന ദിനബത്തയും ഭക്ഷണകൂപ്പൺ വിതരണവും മുടങ്ങിയ നിലയിൽ ആണ്.
നിർമ്മാണം പൂർത്തിയാകുന്നതിന് മുന്നേ ഇതാണ് സ്ഥിതിയെങ്കിൽ ഇനിയങ്ങോട്ട് എന്തൊക്കെ കാണേണ്ടി വരുമെന്നാണ് ദുരിതബാധിതരുടെ ചോദ്യം.