വയനാട്ടിലെ ടൗൺഷിപ്പിൽ ദുരന്തബാധിതരെ വിഷുവിന് മുമ്പ് വീടുകളില്‍ താമസിപ്പിക്കുമെന്ന സർക്കാർ പ്രഖ്യാപനവും വെറും വാക്കായി. സീവേജ് പ്ലാന്റിന്റെയും കേന്ദ്രീകൃത ജലസംഭരണിയുടെയും നിർമ്മാണം പൂർത്തിയാകാത്തതാണ് പ്രധാന തടസം .
വീടുകളുടെ പണി പൂർത്തിയാകുന്നതും കാത്തിരിക്കുകയാണ് ദുരന്ത ബാധിതർ. ഇടയ്ക്കിടെ വന്നു നോക്കും. പിന്നെ നിരാശരായി വാടക വീടിന്‍റെ ചുമരുകൾക്കുള്ളിലേക്ക് ഒതുങ്ങും.നിർമ്മാണം മന്ദഗതിയിൽ ആണെന്നുള്ള വാർത്തകൾ ഉയർന്നപ്പോൾ മാർച്ചിൽ തന്നെ കയറിത്താമസം ഉറപ്പാകുമെന്ന് പറഞ്ഞ് ജില്ലാ ഭരണകൂടം ഇറക്കിയ വാർത്താക്കുറിപ്പാണിത്. സിപിഎം വയനാട് ജില്ലാ സെക്രട്ടറിയും ഇതേ വാക്കുകൾ ആവർത്തിച്ചു. പക്ഷെ ഒന്നും നടന്നില്ല. വീടുകളുടെ പ്ലമ്പിങ് ജോലികൾ അടക്കം ഇനിയും തീരാനുണ്ട്. ജലസംഭരണിയുടെയും സീവേജ് പ്ലാന്റിന്റെയും നിർമ്മാണവും പൂർത്തീകരിക്കണം
മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് ഒന്നിനാണ് ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ചത്. അതുകഴിഞ്ഞ് നിർമ്മാണം മന്ദഗതിയിലായി, എന്നാൽ കഴിഞ്ഞയാഴ്ചയോടെ കൂടുതൽ തൊഴിലാളികളെ കൊണ്ടുവന്ന് പണികൾ വേഗത്തിലാക്കിയെങ്കിലും
പ്രധാന ജോലികൾ ഇനിയും ബാക്കി കിടക്കുകയാണ്. ഉറ്റവരേയും ഉണ്ടായിരുന്ന മണ്ണിനേയും കവർന്നെടുത്ത ദുരന്തം നൽകിയ മുറിവുകൾക്ക് പകരം ഭരണകൂടം നൽകിയ 'ഉറപ്പ്' എന്ന മരുന്നിന് ഇപ്പോഴും കയ്പ് തന്നെയാണ്