കൊടും ചൂടില്‍ ഉരുകി വിയര്‍ത്ത്, പാലക്കാട്. ചൂട് 40 ഡിഗ്രി കടന്നതോടെ, സൂര്യാഘാതം ഏല്‍ക്കാതെ, ശ്രദ്ധിക്കണമെന്ന് ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കനത്ത ചൂടില്‍ പുതുശേരിയില്‍ വളര്‍ത്തുമീനുകള്‍ ചത്തുപൊങ്ങി.

കനത്ത ചൂടില്‍ ആശ്വാസമായി, സൗജന്യമായി ശീതളപാനീയം വിതരണം ചെയ്തുകൊണ്ട് ഇക്കുറിയും ആഞ്ജനേയ സേവാ സമിതി രംഗത്തുണ്ട്.40.1 ഡിഗ്രിയാണ് കഴിഞ്ഞദിവസം പാലക്കാട് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. പകല്‍സമയത്ത് പുറത്തിറങ്ങാന്‍ നിവൃത്തിയില്ല. വഴിയോര കച്ചവടക്കാര്‍ വെയിലിന്‍റെ ആഘാതം, താങ്ങാനാകാതെ നേരത്തെ തന്നെ മടങ്ങുന്നു.

കനത്ത ചൂടില്‍ പുതുശേരി മറുവക്കാട് വളര്‍ത്തുമീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. പാട്ടത്തിനെടുത്ത് കുളത്തില്‍ മത്സ്യകൃഷി നടത്തിയ സുമതിക്ക് ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വേനല്‍മഴ ഇനിയും ലഭിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ ദുഷ്കരമാകും. ഉച്ചസമയത്ത് പുറത്തെ, ജോലികള്‍ ഒഴിവാക്കണമെന്നും സൂര്യാഘാതം മറികടക്കാന്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടവും മുന്നറിയിപ്പ് നല്‍കി.