യു.ഡി.എഫിന്റെ ഔദ്യോഗിക പ്രചാരണ ഗാനം പുറത്തിറക്കി കോൺഗ്രസ്. "കേരളം ജയിക്കും, യു.ഡി.എഫ് നയിക്കും" എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്.
കേരളത്തെ മുന്നോട്ട് നയിക്കാൻ പ്രാപ്തമായ ഏക ബദൽ യു.ഡി.എഫ് ആണെന്ന സന്ദേശമാണ് ഗാനം നൽകുന്നത്. സംസ്ഥാനത്തെ പ്രമുഖ നേതാക്കൾക്കൊപ്പം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടുന്ന ദൃശ്യങ്ങളോടെയാണ് ഗാനം പുറത്തിറക്കിയത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രധാന ചർച്ചയായ സി.പി.എം - ബി.ജെ.പി ഡീലിനെപ്പറ്റിയും ഗാനത്തില്‍ പരാമര്‍ശമുണ്ട്. കാവിക്കാരും ചുവപ്പുകാരും കൂട്ടുകൂടിയെന്നതും, നാടറിഞ്ഞു നിങ്ങള്‍ കാട്ടും നാടകം കളി എന്നാണ് പാട്ടിലെ വരികള്‍. രാഷ്ട്രീയ എതിരാളികൾക്കെതിരെയുള്ള കനത്ത വിമർശനമാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം–ബിജെപി ഡീല്‍ എന്ന യുഡിഎഫ് വാദം തള്ളുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനും ജനങ്ങള്‍ക്കും എല്ലാ കാര്യത്തിലും അറിവുണ്ടെന്നും എല്ലില്ലാത്ത നാക്ക് കൊണ്ട് എന്തും വിളിച്ചുപറയരുതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'പാലക്കാട് നല്ല രീതിയില്‍ ജയിക്കും. എല്‍ഡിഎഫിന് അവിടെ നല്ല സ്വീകാര്യതയുണ്ട്. സ്ഥാനാര്‍ഥിക്കെതിരെ മറ്റൊരാംഗിളില്‍ തെറ്റായ പ്രചാരണം നടക്കുന്നുണ്ട്. ഇത് ബിജെപി നേതാവിന്‍റെ ഗുരുവായൂര്‍ പരാമര്‍ശത്തിന് സമാനമാണ്. എസ്ഡിപിഐ – സിപിഎം ബന്ധമെന്ന ആരോപണം തെറ്റാണ്. സംശുദ്ധരായ സ്വതന്ത്രരെ എല്‍ഡിഎഫ് പരീക്ഷിക്കാറുണ്ട്. മലപ്പുറത്തെ ഇത്തരം പരീക്ഷണങ്ങള്‍ ജനം സ്വീകരിച്ചിട്ടുണ്ട്. നുണ പറഞ്ഞ് എല്‍ഡിഎഫിനെ പ്രതിരോധിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം'. – മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി.