മാര്‍ച്ച് മാസം തന്നെ ഉപഭോഗം റെക്കോര്‍ഡ് ഭേദിച്ചതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്കുള്ള സാധ്യത കൂടുന്നു. കനത്ത ചൂടിനൊപ്പം, ഗ്യാസ് ക്ഷാമത്തെ തുടര്‍ന്ന് വൈദ്യുതി ഉപയോഗിച്ചുള്ള പാചകം കൂടിയത് കൂടിയാണ് വൈദ്യുതി ഉപഭോഗം ഇത്രയധികം വര്‍ധിച്ചത്.  ഏപ്രില്‍, മേയ് മാസങ്ങളില്‍ ഉപഭോഗം കെഎസ്ഇബിയുടെ കണക്ക് കൂട്ടലുകള്‍ക്കും അപ്പുറത്ത് ഉപഭോഗം പോയാല്‍ പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടിവരും. വൈദ്യുതി നിരക്ക് വര്‍ധിക്കാനും ഇത് കാരണമായേക്കും.

സാധാരണ ഏപ്രില്‍, മേയ് മാസങ്ങളിലാണ്  വൈദ്യുതി  ഉപഭോഗം ഏറ്റവും കൂടിയ നിലയിലേക്ക് എത്തുന്നത്. കഴിഞ്ഞവര്‍ഷം മേയ് രണ്ടിന് രാത്രി 5797 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്. പീക്ക് സമയത്തെ ഏക്കാലത്തെയും ഉയര്‍ന്ന ഉപഭോഗമായിരുന്നു അത്. ആ റെക്കോര്‍ഡാണ് മാര്‍ച്ച് 25 ബുധനാഴ്ച രാത്രി 5802 മെഗാവാട്ട് വൈദ്യുതി ഉപഭോഗത്തിലൂടെ കേരളം പഴങ്കഥയാക്കിയത്. 

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ ഫലമായി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കം തടസപ്പെട്ടതോടെയാണ് സംസ്ഥാനത്തും പ്രതിസന്ധിയുണ്ടായത്. എല്‍പിജി ലഭ്യതക്കുറവ് ഉണ്ടായേക്കുമെന്ന ആശങ്കയില്‍ ബുക്കിങ് സമയം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിക്കുകയും വാണിജ്യ സിലിണ്ടറുകള്‍ നല്‍കുന്നത് താല്‍കാലികമായി നിര്‍ത്തി വയ്ക്കുകയും പിന്നീട് നിയന്ത്രണത്തോടെ വിതരണത്തിന് അനുമതി നല്‍കുകയുമായിരുന്നു. ഇതോടെയാണ് ഗാര്‍ഹിക സിലിണ്ടറുകള്‍ക്കും പ്രതിസന്ധി നേരിട്ടേക്കാമെന്ന് അഭ്യൂഹങ്ങള്‍ പരക്കുകയും ആളുകള്‍ കൂട്ടത്തോടെ എല്‍പിജി ഇതര മാര്‍ഗങ്ങള്‍ ഭക്ഷണം പാകം ചെയ്യാന്‍ സ്വീകരിക്കുകയും ചെയ്തത്. ഇന്‍ഡക്ഷന്‍ കുക്ക്ടോപുകളുടെ വില്‍പ്പന കുതിച്ചുയരുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

Kerala faces a potential power crisis as electricity consumption shattered all previous records on March 25, 2026, reaching 5802 MW. Driven by extreme summer heat and a shift to induction cooking due to LPG shortages from the Hormuz Strait conflict, KSEB warns of further surges in April and May. This unprecedented demand may lead to higher electricity tariffs and increased external power purchases.