പത്തനംതിട്ട റാന്നിയിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ സി.പി.എം നേതാവിനെ 10 ദിവസമായിട്ടും പൊലീസ് പിടികൂടിയില്ല. റാന്നി ഏരിയ കമ്മിറ്റി അംഗമായിരുന്ന അലൻ മാത്യുവാണ് പ്രതി. പ്രതിയെ പിടികൂടാത്ത സാഹചര്യത്തിൽ ഭയന്നാണ് ജീവിക്കുന്നതെന്ന് പരാതിക്കാരി പറഞ്ഞു.
വിവാഹമോചിതയായ യുവതിയെയാണ് സി.പി.എം നേതാവായ അലൻ മാത്യു വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയത്. ഗർഭിണിയായപ്പോൾ വിവാഹം കഴിക്കുമെന്ന് അലൻ ഉറപ്പുനൽകി. സി.പി.എം നേതാക്കളും അലന്‍റെ കുടുംബവും ഒപ്പമുണ്ടെന്ന് പറഞ്ഞു. പക്ഷെ ആരോഗ്യകാരണങ്ങളാൽ ഗർഭം അലസിയരോടെ അലൻ വാക്കുമാറ്റി. ഇതോടെ പരാതിയുമായി കലക്ടറെയും എസ്പിയെയും സമീപിച്ചു. കേസിൽ നടപടിയില്ലാതെ വന്നതോടെ മനോവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ചു. മെഡി. കോളേജിൽ അഡ്മിറ്റ് ആയ ശേഷമാണ് പൊലീസ് മൊഴി വാങ്ങി കേസെടുത്തതെന്നും പരാതിക്കാരി പറയുന്നു. വിവാഹം നടത്താമെന്ന് സി.പി.എം ഉറപ്പു നൽകിയിരുന്നു. പിടികൂടാത്തത് കാരണം ഭയന്നാണ് ജീവിതം. സൂക്ഷിക്കണം എന്ന് പൊലീസും പറഞ്ഞു. തെളിവെടുപ്പിൽ ചെല്ലണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
അറസ്റ്റ് വൈകാൻ കാരണം പ്രതിയുടെ ജാമ്യാപേക്ഷ കോടതിയിൽ ഉള്ളതിനാൽ എന്നാണ് പോലീസ് വിശദീകരണം. അലൻ മാത്യു നിലവിൽ ഒളിവിലാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പഴവങ്ങാടി പഞ്ചായത്ത് നാലാം വാർഡിലെ സി.പി.എം സ്ഥാനാർത്ഥിയും ആയിരുന്നു അലൻ.