പാചകവാതക ക്ഷാമത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംസ്ഥാനത്തെ ഹോട്ടൽ സംഘടന. തിങ്കളാഴ്ച കടയടപ്പ് സമരം നടത്തുമെന്ന് ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ. ഹോട്ടലുകളെ അവശ്യസർവീസായി പ്രഖ്യാപിച്ച് ഗ്യാസ് ലഭ്യമാക്കണമെന്നാണ് ആവശ്യം .
നാളെ കൊച്ചിയിലെ IOC റീജണൽ ഓഫീസിലേക്ക് മാർച്ചും സംഘടിപ്പിക്കും. അതിനിടെ പെട്രോൾ ഡീസൽ വില വർദ്ധിപ്പിച്ചേക്കുമെന്ന സൂചനയ്ക്കിടെ പമ്പുകൾക്കുള്ള ക്രെഡിറ്റ് സൗകര്യം എണ്ണക്കമ്പനികൾ നിർത്തലാക്കി. ഇന്ധനവിൽപന ചുരുക്കുന്നതിന്റെ ഭാഗംകൂടിയായ നീക്കത്തിൽ പമ്പ് ഉടമകൾ പ്രതിസന്ധിയിലാകുന്നത് സർക്കാർ വാഹനങ്ങളുടെയടക്കം ഇന്ധന ലഭ്യതയെ സാരമായി ബാധിക്കും.
പാചകവാതക പ്രശ്നം രൂക്ഷമാകുന്നു. ഹോട്ടലുകൾ കടുത്ത പ്രതിസന്ധിയിലേക്ക് കടന്നതോടെ ഹോസ്റ്റലുകളിലും മറ്റും താമസിക്കുന്ന വിദ്യാർഥികളും മറ്റും ദുരിതത്തിലായി. വെസ്റ്റ്ഹിൽ പ്രദേശത്തെ വിവിധ ഹോസ്റ്റലുകളിലും വീടുകളിലും വാടകയ്ക്കു താമസിക്കുന്നവർക്കു ഭക്ഷണം കിട്ടാതായതോടെ ഇന്നലെ ഗവ. എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി.
മെസുകൾ, കന്റീനുകൾ, ഹോട്ടലുകൾ എന്നിവയെ ആശ്രയിച്ചാണ് ഒട്ടുമിക്ക ഹോസ്റ്റലുകളിലെയും കുട്ടികൾ ആഹാരം കഴിക്കുന്നത്. എസ്എഫ്ഐയുടെ നേതൃത്വത്തിൽ അധ്യാപകരുമായി ചർച്ച നടത്തി. തുടർന്ന് ഒരാഴ്ച എൻജിനീയറിങ് കോളജിലെ ക്ലാസുകൾ ഓൺലൈനാക്കാമെന്ന് അധ്യാപകർ ഉറപ്പു നൽകിയതായി എസ്എഫ്ഐ നേതാവ് എച്ച്.ഹുനൈസ് പറഞ്ഞു