പെരുമ്പാവൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ ലക്ഷ്മി പ്രിയയ്ക്ക് വോട്ടില്ല. ഇവരുടെ പേര് വോട്ടേഴ്സ് ലിസ്റ്റിലില്ലാത്തതാണ് കാരണം. ഇതോടെ കേന്ദ്രമന്ത്രി പങ്കെടുത്ത റോഡ് ഷോ നിര്‍ത്തി. നിലവിൽ അമ്മ വൈസ് പ്രസിഡന്റാണ് ഇവര്‍. നേരത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് സംഭവിച്ച പരാജയത്തിൽ താരത്തിന്‍റെ പ്രതികരണം വൈറലായിരുന്നു.
ബിജെപി സീറ്റ് നേടിയാലും ഇല്ലെങ്കിലും മരണം വരെ പാർട്ടിയ്ക്ക് വേണ്ടി വോട്ട് ചെയ്യുമെന്ന് പറഞ്ഞ ലക്ഷ്മി പ്രിയ. എന്നും സംഘപുത്രി തന്നെയായിരിക്കും എന്നും പറഞ്ഞു.
Also Read: ലീഗില്‍ ഇടഞ്ഞ് രണ്ടത്താണി; ഒപ്പം കൂട്ടാന്‍ സി.പി.എം; മൂന്ന് സീറ്റുകള്‍ പരിഗണനയില്‍
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂൾ തിരഞ്ഞെടുപ്പിൽ എബിവിപി സ്ഥാനാർഥിയായെന്നും ലക്ഷ്മി പ്രിയ പറഞ്ഞിരുന്നു. പരാജയത്തിന്‍റെ പേരിൽ പ്രസ്ഥാനത്തെ ആരൊക്കെ വിട്ടുപോയാലും തന്റെ വോട്ട് മരണം വരെ ബിജെപിയ്ക്ക് തന്നെയായിരിക്കുമെന്നും ലക്ഷ്മി ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ഏറ്റുമാനൂരിൽ എന്‍ഡിഎ സ്ഥാനാർഥിയായി നടി വീണ നായരും തൃക്കാക്കരയിൽ സംവിധായകൻ അഖിൽ മാരാർ സ്ഥാനാർഥിയാകും
ബി.ജെ.പിയില്‍ കടുത്ത ഭിന്നത
മുതിര്‍ന്ന നേതാക്കള്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിക്കാത്തതിലും ഘടകകക്ഷികള്‍ക്ക് വാരിക്കോരി സീറ്റു നല്‍കിയതിലും ബി.ജെ.പിയില്‍ കടുത്ത ഭിന്നത. കൂടിയാലോചനകളില്ലാതെയാണ് തീരുമാനങ്ങളെടുത്തതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ ഉന്നമിട്ട് ഒരുവിഭാഗം നേതാക്കള്‍ ആരോപിക്കുന്നു. ആറന്മുള സീറ്റ് ബിഡിജെഎസിന് നല്‍കാനുള്ള നീക്കം സ്ഥിതി രൂക്ഷമാക്കി.
കാഞ്ഞിരപ്പള്ളിയില്‍ ടിക്കറ്റ് ലഭിക്കാതായതോടെ ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ നോബിള്‍ മാത്യു പരസ്യമായി കലാപക്കൊടി ഉയര്‍ത്തി. കുമ്മനം രാജശേഖരന്‍, എം.ടി രമേശ്, പി.എസ് ശ്രീധരന്‍പിള്ള, ബി ഗോപാലകൃഷ്ണന്‍, ജെ.ആര്‍ പത്മകുമാര്‍, സി.കെ പത്മനാഭന്‍, ജിജി ജോസഫ്, എ.പി അബ്ദുള്ളക്കുട്ടി തുടങ്ങിയ നേതാക്കള്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. തൃശൂരില്‍ മല്‍സരിക്കാന്‍ ആഗ്രഹിച്ചിരുന്ന എം.ടി രമേശ് ഇനി മല്‍സരിക്കാനില്ലെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ചു.
വലിയൊരു വിഭാഗം നേതാക്കളുടെയും സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമാകാത്തത് പാര്‍ട്ടിയില്‍ കലഹത്തിന് ഇടയാക്കി. ബിജെപി ഭരിക്കുന്ന നഗരസഭ ഉള്‍പ്പെടുന്ന തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂര്‍, ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന റാന്നി എന്നിവ ട്വന്‍റിക്ക് ട്വന്‍റിക്ക് നല്‍കിയതില്‍ കടുത്ത എതിര്‍പ്പുണ്ട്. തൃപ്പൂണിത്തുറയില്‍ സാബു എം ജേക്കബ് മല്‍സരിക്കണമെന്ന് ബിജെപി നിര്‍ബന്ധം പിടിച്ചെങ്കിലും ട്വന്‍റി ട്വന്‍റി അവഗണിച്ചു. കെ. ബാബു മല്‍സരിക്കാനില്ലെന്ന അനുകൂലസാഹചര്യമുണ്ടായിട്ടും തൃപ്പൂണിത്തുറയില്‍ പടിക്കല്‍ കലമുടച്ചുവെന്നാണ് ബിജെപിയിലെ ഒരുവിഭാഗത്തിന്‍റെ വിലയിരുത്തല്‍. കൊടുങ്ങല്ലൂരില്‍ ബി ഗോപാലകൃഷ്ണന്‍ പ്രചാരണത്തിന് ഒരുങ്ങുന്നതിനിടെയാണ് സീറ്റ് ട്വന്‍റി ട്വന്‍റിക്ക് നല്‍കിയത്. മണ്ഡലത്തിലെ സാമുദായിക സമവാക്യം പരിഗണിച്ചില്ലെന്നാണ് വിമര്‍ശനം. ആര്‍എസ്എസിനും എതിര്‍പ്പുണ്ട്.