സംസ്ഥാന സർക്കാർ അംഗീകരിച്ച സിനിമാനയരേഖ പുറത്ത്. ലഹരിക്കെതിരെ ശക്തമായ നടപടിക്ക് പുറമെ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതും സിനിമയിലെ വിനോദ നികുതി പിൻവലിക്കണമെന്ന നിർദേശമടക്കം ഉൾപ്പെട്ട നയരേഖയാണ് മന്ത്രിസഭ അംഗീകരിച്ചത്. പക്ഷെ തിരഞ്ഞെടുപ്പായതിനാൽ അടുത്ത സർക്കാരിന്റെ കാലത്ത് മാത്രമായിരിക്കും സിനിമാനയരേഖയിലെ ശുപാർശകളിൽ ഉത്തരവുണ്ടാവുക.
നടിയെ ആക്രമിച്ച കേസിനെ തുടർന്നുണ്ടായ വലിയ പ്രതിഷേധവും ഡബ്ല്യുസിസി ഉൾപ്പടെയുള്ളവയുടെ ഇടപെടലിനും പിന്നാലെയാണ് സിനിമയിലെ തൊഴിൽ സുരക്ഷ, ലിംഗനീതി ഉൾപ്പെടെ എല്ലാ കാര്യങ്ങളും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സിനിമാനയത്തിന് സർക്കാർ ശ്രമിച്ചത്. 92 പ്രധാന ശുപാർശകളാണ് നയത്തിലുള്ളത്. സിനിമാമേഖലയിലെ വിവിധ കമ്മറ്റികളിൽ 30ശതമാനം സ്ത്രീ പ്രാതിനിധ്യം ഉണ്ടാകണം. സിനിമ സെറ്റുകളിലെ ആഭ്യന്തര സമിതികളെ നിരീക്ഷിക്കുന്നതിന് സ്വതന്ത്ര ട്രിബ്യൂണൽ സ്ഥാപിക്കണം . ലഹരി ഉപയോഗം തടയുന്നതിനൊപ്പം ഷൂട്ടിങ് സൈറ്റിൽ ആവശ്യമെങ്കിൽ വനിത-പുരുഷ സിപിഒയുടെ സാന്നിധ്യം ഉറപ്പാക്കണം .
ജി.എസ്.ടിക്ക് പുറമേയുള്ള വിനോദ നികുതി പിൻവലിക്കണമെന്ന സിനിമാ സംഘടനകളുടെ ദീർഘകാല ആവശ്യവും നയത്തിൽ ഉൾപ്പെട്ടതോടെ സിനിമയിലെ ഇരട്ടനികുതി അനീതിയാണെന്ന് സർക്കാർ തന്നെ ശരിവച്ചു. സിനിമയിലെ പെയ്ഡ് ഡീഗ്രേഡിങിന് എതിരെ ഉൾപ്പടെ നടപടിയെടുക്കാൻ സംസ്ഥാന തലത്തിൽ നിരീക്ഷണ സംവിധാനം വേണമെന്ന ശുപാർശയും സർക്കാർ അംഗീകരിച്ച സിനിമാനയത്തിൽ ഉൾപ്പെടുന്നു