പാചകവാതക വിതരണ പ്രതിസന്ധിയെത്തുടർന്ന് ആറ്റുകാൽ ഉൾപ്പെടെയുള്ള നൂറിലേറെ ക്ഷേത്രങ്ങളുടെ പ്രസാദ വിതരണം പ്രതിസന്ധിയിൽ. തിരുവിതാംകൂർ, മലബാർ, കൊച്ചിൻ ദേവസ്വം ബോർഡുകളുടെ കീഴിലുള്ള 112 ക്ഷേത്രങ്ങളിലും പ്രസാദ വിതരണം ഭാഗികമായി തടസപ്പെട്ടിട്ടുണ്ട്. അന്നദാനം മുടങ്ങാതെ വിതരണം ചെയ്യാനുള്ള ശ്രമത്തിലാണെന്നും വിറക് ഉപയോഗിച്ചുള്ള പാചകം കൂട്ടിയെന്നും ക്ഷേത്രം ഭാരവാഹികൾ.
പ്രാർഥിക്കാൻ പലതുണ്ട് കാരണം. ഐശ്വര്യത്തിനും, ക്ഷേമത്തിനും, ഉദ്ദിഷ്ട കാര്യത്തിനും പ്രാർഥിക്കുന്ന പതിവിനൊപ്പം ഇനി ഒരു കാരണം കൂടി ചേർക്കണം. യുദ്ധ സാഹചര്യത്തിൽ തടസപ്പെട്ടിരിക്കുന്ന ഇന്ധന വിതരണ പ്രതിസന്ധിയും വേഗത്തിൽ നീങ്ങണം. കൈകൂപ്പി വണങ്ങി, ചന്ദനവും, ഭസ്മവും നെറുകിൽ തൊട്ട് പ്രസാദവും വാങ്ങി മടങ്ങാനുള്ള സാഹചര്യമൊരുക്കണം. ഗ്യാസ് വിതരണ പ്രതിസന്ധി കാരണം ആറ്റുകാൽ ഉൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളിലെ പ്രസാദ വിതരണം ഭാഗികമായി മുടങ്ങി. വിവിധ ദേവസ്വം ബോർഡിന് കീഴിലുള്ള നൂറിലേറെ ക്ഷേത്രങ്ങളിൽ രണ്ട് ദിവസമായി പ്രസാദ വിതരണത്തിൽ മെല്ലെപ്പോക്കുണ്ട്. അന്നദാനവും, ക്ഷേത്രത്തിലെ നേദ്യവും മുടങ്ങാതെ നോക്കാനുള്ള ശ്രമങ്ങളും ശ്രമകരമാണ്.
ക്ഷേത്ര തിടപ്പള്ളിയിൽ ഉൾപ്പെടെ കരുതൽ ശേഖരമായുള്ള ഗ്യാസ് ഭൂരിഭാഗവും ഒഴിഞ്ഞ നിലയിലാണ്. ഗാർഹിക സിലിണ്ടറുകൾ ഉപയോഗിച്ചുള്ള പ്രതിരോധം പൂർണ തോതിൽ ഫലം കാണാനിടയില്ല. വിറക് ഉപയോഗിച്ചുള്ള പാചകത്തിനും പരിമിതിയുണ്ട്. സ്ഥിതി തുടർന്നാൽ പ്രസാദ വിതരണ പ്രതിസന്ധിയുടെ പട്ടികയിൽ കൂടുതൽ ക്ഷേത്രങ്ങൾ ഇടംപിടിക്കും.