കേരളത്തെ നടുക്കിയ ജിഷ വധക്കേസിലെ ഇരയായ ജിഷയുടെ മാതാവ് രാജേശ്വരി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് (ചൊവ്വാഴ്ച) പെരുമ്പാവൂർ മലമുറി പൊതുശ്മശാനത്തിൽ സംസ്കരിക്കും.
2016 ഏപ്രിൽ 28-ന് പെരുമ്പാവൂർ കുറുപ്പംപടിയിലെ പുറമ്പോക്കിലെ വീട്ടിൽ വെച്ച് മകൾ ജിഷ ക്രൂരമായി കൊല്ലപ്പെട്ടതിന് ശേഷം നീതിക്കായി വർഷങ്ങളോളം നീണ്ട നിയമപോരാട്ടമാണ് രാജേശ്വരി നടത്തിയത്. മകളുടെ മരണശേഷം സർക്കാർ സഹായത്തോടെ 'ജിഷ ഭവൻ' എന്ന വീട് നിർമ്മിച്ചു നൽകിയിരുന്നു.
ജിഷ വധക്കേസിൽ പ്രതിയായ അസം സ്വദേശി അമീറുൽ ഇസ്‌ലാമിനെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഹൈക്കോടതിയും ഈ വിധി ശരിവെച്ചുവെങ്കിലും നിലവിൽ സുപ്രീം കോടതി വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരിക്കുകയാണ്. തന്റെ മകളുടെ ഘാതകന് അർഹമായ ശിക്ഷ ലഭിക്കുന്നത് കാണാൻ കാത്തുനിൽക്കാതെയാണ് രാജേശ്വരി മടങ്ങിയത്.