പാലക്കാട് ചികിത്സാ പിഴവിൻ്റെ ഇരയായി വലതുകൈ നഷ്ടമായ നാലാം ക്ലാസുകാരി വിനോദിനി വീണ്ടും സ്കൂളിൻ്റെ സ്നേഹ തണലിലേക്ക്. കൃത്രിമ കൈകൾ വയ്ച്ച ശേഷം വീണ്ടും പല്ലശന ഒഴിവുപാറ എൽ.പി സ്കൂളിലെത്തിയ വിനോദിനിയെ മധുരം നൽകിയാണ് വിദ്യാഥികളും അധ്യാപകരും സ്വീകരിച്ചത്.
തിരിച്ചുവരവുകൾ എന്നും മനോഹരമാണ്. ആ സന്തോഷം വിനോദിനിയെ സ്കൂളിൽ കാത്തുനിന്ന കൂട്ടുകാരുടെയും അധ്യാപകരുടെയും മുഖത്തുണ്ടായിരുന്നു. മധുരവും പൂക്കളും നൽകിയാണ് അവൾക്ക് ഒരു റീ എൻടി ഒരുക്കിയത്. മുറിച്ചുമാറ്റേണ്ടിവന്ന വലത് കൈയ്ക്ക് പകരം ഇന്ന് ശരീരത്തോട് ചേർത്തുവച്ച കൃത്രിമ കയ്യാണ് അവൾക്ക് ഉള്ളത്. കൂട്ടുകാർക്ക് ഇതൊന്നും ഉൾകൊള്ളാൻ ആയിട്ടില്ലെങ്കിലും അതിജീവനത്തിൻ്റെ സന്തോഷം അവർ പങ്കുവച്ചു.
പല്ലശ്ശനയിലെ വീട്ടിൽ നിന്നാണ് അഞ്ചര മാസത്തെ ചികിത്സാ ഇടവേളയ്ക്ക് ശേഷം വിനോദിനി സ്കൂളിൽ എത്തിയത്. പരീക്ഷ തുടങ്ങി. കളിചിരികൾ മാത്രം പോര പഠിക്കണം. അതിന് കൂട്ടുകാരും സഹായിക്കും. പണ്ടുമുതലെ ഇടതു കൈ കൊണ്ട് എഴുതിയാണ് ശീലം. പ്രയാസമുണ്ട്. ഇതും മറികടക്കും.
കളിക്കുന്നതിനിടെ കഴിഞ്ഞ സെപ്റ്റംബറിൽ ആണ് വിനോദിനിയുടെ കയ്യൊടിഞ്ഞത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ് അത് മുറിച്ചു മാറ്റുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഇടപെട്ടാണ് കൃത്രിമ കൈ വയ്ക്കാൻ സഹായം നൽകിയത്.