മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ ബിന്ദു മേനോൻ. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വാളകത്തെ ഗണേഷ് കുമാറിന്‍റെ വീട്ടിലേക്കു ഭാര്യ അറിയിപ്പില്ലാതെ എത്തിയതോടെയാണ് സംഭവം. അവിടെ ഉണ്ടായ കാര്യങ്ങളുടെ ഫോട്ടോ താന്‍ എടുത്തുവെന്നും ചിലയാളുകള്‍ തന്‍റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചുവെന്നും ബിന്ദു മേനോന്‍റെ ആരോപണത്തില്‍ പറയുന്നു. 

2014ൽ വിവാഹം കഴിഞ്ഞ ശേഷം ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. പല സ്ത്രീകളുമായും ബന്ധപ്പെട്ട പ്രശ്നങ്ങളെ ചൊല്ലി ഞാൻ വഴക്ക് കൂടും. ഞാൻ പല സ്ത്രീകളെയും നേരിട്ട് വിളിച്ച് ഫയർ ചെയ്തിട്ടുണ്ട്. എനിക്ക് സംശയ രോഗമാണെന്നാണ് എന്‍റെ വീട്ടുകാരെ വിളിച്ചു ഗണേഷ് പറയുന്നത്. 2019ൽ വലിയ പ്രശ്നമുണ്ടായപ്പോഴും ബന്ധുവായ ആര്‍.ശ്രീലേഖയെ ബന്ധപ്പെട്ടിരുന്നു. ഗണേഷ് കുമാറിനു പ്രശ്നം ലോകം മുഴുവൻ അറിയാമെന്നും ബിന്ദു മേനോൻ പറഞ്ഞു.

‘അന്ന് ഞാൻ ആരോടും പറയാതെയാണ് വാളകത്തെ വീട്ടിലേക്ക് പോയത്. അവിടെ എത്തിയപ്പോള്‍ ബെഡ്റൂമിൽ കണ്ടത് ഫോട്ടോയെടുക്കാൻ ശ്രമിച്ചു. അത് എന്താണെന്ന് പറയാൻ പറ്റില്ല. അതിന്‍റെ എല്ലാ ചിത്രങ്ങളും എന്‍റെ കൈയ്യിലുണ്ട്. ഞാൻ മന്ത്രിയയെയോ കൂടെയുള്ള ആളെയോ ഒന്നും ചെയ്യാൻ ശ്രമിച്ചില്ല. പക്ഷേ ഞാൻ ഫോട്ടൊയെടുക്കാൻ ശ്രമിച്ചു. ഞാൻ ഉടനെ ശ്രീലേഖ ചേച്ചിയെ വിളിച്ചു.’ സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ ബിന്ദു മേനോൻ വ്യക്തമാക്കി.

കാര്യങ്ങള്‍ കേട്ടതിനു ശേഷം സുരക്ഷയ്ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 112 ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാനാണ് ശ്രീലേഖ നിര്‍ദേശിച്ചത്. ഇതനുസരിച്ച് 112 നമ്പറില്‍ വിളിച്ച് താനാരാണെന്നും എന്താണു പ്രശ്‌നമെന്നും അറിയിച്ചെന്നും ബിന്ദു മേനോൻ പറഞ്ഞു. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും വീട്ടിലേക്കു കയറാന്‍ അനുവദിച്ചില്ല. പൊലീസ് വരുന്നതിനു മുൻപ് സ്ത്രീയെ അവിടെ നിന്ന് മാറ്റി. ഗണേഷ് കുമാർ ഉള്ളിലേക്ക് ഓടിയെന്നും പൊലീസ് വന്ന് യാമിനി തങ്കച്ചിയാണോ എന്ന് ചോദിച്ചുവെന്നും ബിന്ദു മേനോൻ പറയുന്നു.  

ചേച്ചി ഒന്ന് അടങ്ങ് സാറിനൊരു തെറ്റുപറ്റി പോയെന്ന് മന്ത്രിയുടെ സ്റ്റാഫായ മനോജ് പറഞ്ഞു. മനോജ് തന്‍റെ കാലിൽ വീണെന്നും, ഇതിന്‍റെയെല്ലാം തെളിവ് തന്‍റെ കൈയ്യിലുണ്ടെന്നും ബിന്ദു വ്യക്തമാക്കി. മന്ത്രി തന്നെ രണ്ട് മാസമായി ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും മന്ത്രിയുടെ കൂടെയുള്ള സുഹൃത്തുക്കളും ജീവനക്കാരും തനിക്ക് എതിരാണെന്നും അവര്‍‌ പറഞ്ഞു. ‘ഞാൻ പൂർണമായും ഒറ്റയ്ക്കാണ്. എനിക്ക് ഓർമയില്ലാത്ത ഒരു അമ്മയാണുള്ളത്. മുഖ്യമന്ത്രിയുടെ മകളെ വിളിച്ചും ഞാൻ കാര്യം അറിയിച്ചിരുന്നു’, ബിന്ദു മേനോൻ പറഞ്ഞു. 

മാപ്പ് പറയാന്‍ പോലും മന്ത്രി തയ്യാറായില്ലെന്ന് ഭാര്യ ബിന്ദു മേനോന്‍റെ ആരോപണത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തിര​ഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പാണിതെന്നും തനിക്ക് ഒന്നല്ല അയ്യായിരം പ്രണയമുണ്ടെന്നും നിങ്ങളില്‍ പ്രണയിക്കാത്തവര്‍ ആരാണെന്നുമായിരുന്നു ഗണേഷ് കുമാറിന്‍റെ പ്രതികരണം. ആരോപണം സംബന്ധിച്ച് അന്വേഷിച്ചു വരികയാണെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ പറഞ്ഞു.

ENGLISH SUMMARY:

Reports on serious allegations made by Bindu Menon against her husband, Minister K.B. Ganesh Kumar. She claims to have found him in an inappropriate situation and has photographic evidence, stating their marriage has been fraught with issues for years.