മുണ്ടക്കൈ–ചൂരൽമല ദുരിതബാധിതർക്കായി തറക്കല്ലിട്ട കോൺഗ്രസിന്റെ ടൗൺഷിപ്പിൽ ഒരാഴ്ച കഴിഞ്ഞിട്ടും പണികൾ ആരംഭിച്ചില്ല. ദുരിതത്തിലാണ്ട ഒരു നാടിനെ രക്ഷിക്കാൻ കൊടുത്ത ഉറപ്പ് എങ്ങുമെത്താത്ത സ്ഥിതിയിലാണ്. കഴിഞ്ഞ മാസം 26നായിരുന്നു തറക്കല്ലിടൽ. പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും ഒരു വാഗ്ദാനത്തിന്റെ ബാക്കിപത്രമാണ്. കഴിഞ്ഞ മാസം മുണ്ടക്കൈ ചൂരൽമല ദുരിതബാധിതരുടെ ടൗൺഷിപ്പിനായി ഇന്ത്യയിലെ രണ്ടു പ്രമുഖ കോൺഗ്രസ് നേതാക്കന്മാർ കല്ലിട്ടിട്ട് പോയ സ്ഥലമാണിത്. ഒരു പണിയും ഇവിടെ തുടങ്ങിയിട്ടില്ല.
ഉദ്ഘാടനത്തിനായി സ്ഥാപിച്ച ശിലാഫലകം തൊട്ടടുത്ത കെട്ടിടത്തിൽ ചാരി വെച്ചിരിക്കുന്നു. അതുമാത്രമാണ് പദ്ധതിയുടെ സാക്ഷിയായി ചാരി നിൽക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 26 നാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും വയനാട് എംപി പ്രിയങ്ക ഗാന്ധിയും ചേർന്ന് ടൗൺഷിപ്പിനു തറക്കല്ലിട്ടത്.
ചടങ്ങിൽ പങ്കെടുത്തവർ വെള്ളം കുടിച്ച പ്ലാസ്റ്റിക് കുപ്പികൾ പോലും അവിടെനിന്ന് മാറ്റിയിട്ടില്ല. കിടപ്പുണ്ട്. അന്നിട്ടിരുന്ന പന്തൽ അഴിച്ചുമാറ്റി . ശിലാഫലകം സുരക്ഷിതമായി ചാരി വെച്ചു. പണികൾ എന്ന് ആരംഭിക്കുമെന്ന് ആർക്കും ഒരുറപ്പുമില്ല. അതേസമയം ടൗൺഷിപ്പിന്റെ ലേ ഔട്ട് ആയിട്ടില്ലെന്നും തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്നും ഡിസിസി പ്രസിഡൻ്റ് ടി ജെ ഐസക് പറഞ്ഞു .