ജിമ്മില്‍ പരിശീലനെത്തിയ യുവതികള്‍ക്ക് ഫിറ്റ്നസ് മാര്‍ഗനിര്‍േദശങ്ങള്‍ നല്‍കും, ഭക്ഷണനിയന്ത്രണ നിര്‍ദേശങ്ങള്‍ നല്‍കിയും ഫിറ്റ്നസ് രഹസ്യങ്ങള്‍ പറഞ്ഞും സൗഹൃദത്തിലാകും, തരം കിട്ടിയാല്‍ പ്രണയവും വിവാഹവാഗ്ദാനവും സാമ്പത്തിക സഹായവും പിന്നാലെ പീഡനവും. തന്നോട് പെരുമാറുന്ന പോലെ തന്നെ മറ്റൊരു യുവതിയോടും പെരുമാറുന്നതു കണ്ടാണ് ജിം ട്രെയിനറുടെ തനിനിറം യുവതികള്‍ കണ്ടുപിടിച്ചത്. പിന്നാലെ യുവതികള്‍ പരസ്പരം സംസാരിച്ചു. അതോടെ അജ്മല്‍ എന്ന ജിം ട്രെയിനര്‍ തങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് വ്യക്തമായി.
ജിമ്മില്‍ നിന്നും കൊടൈക്കനാലിലേക്ക് ടൂര്‍ പോയപ്പോഴാണ് അവിവാഹിതയായ യുവതിയെ പീഡിപ്പിച്ചത്. അതേസമയം തന്നെ വിവാഹിതയായ യുവതിയുമായും പ്രണയം നടിച്ച് പണം തട്ടി ജീവിക്കുകയായിരുന്നു തൃശൂർ കണിമംഗലം എഫ് ടു ഫിറ്റ്നസ് സെന്റർ പരിശീലകന്‍ അജ്മല്‍. ആദ്യം സൗഹൃദത്തിലായതും പീഡിപ്പിച്ചതും വിവാഹിതയായ യുവതിയെ ആണ്. ഈ യുവതിയുടെ പക്കൽ നിന്ന് പലപ്പോഴായി അഞ്ചു ലക്ഷത്തിലേറെ രൂപ അജ്മൽ കൈപ്പറ്റിയിട്ടുണ്ട്.
അജ്മലിന് തങ്ങളോടുള്ള പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതികള്‍ പരസ്പരം കാര്യങ്ങള്‍ തുറന്നുപറഞ്ഞതോടെ ട്രെയിനുടെ യഥാര്‍ത്ഥ മുഖം വെളിച്ചത്തുവന്നു. ഇരുവരും പൊലീസില്‍ പരാതി നല്‍കി. നെടുപുഴ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.