വയനാട് ടൗൺഷിപ്പിന്‍റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആദ്യഘട്ടത്തിൽ 178 വീടുകളാണ് അതിജീവിതർക്ക് നൽകുക. അവസാനവട്ട ഒരുക്കങ്ങൾ അതിവേഗം നടക്കുകയാണ്.
വയനാടൻ താഴ്‌വാരങ്ങളിൽ മണ്ണിലമർന്ന ജീവിതങ്ങളടക്കം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയതൊന്നും വീണ്ടെടുക്കാനാവില്ല. എങ്കിലും ഇവിടെ അതിജീവനത്തിന്‍റെ കഥ പറയാനുണ്ട്. അതിനു തുടക്കമിടാൻ ആദ്യഘട്ടത്തിൽ 178 കുടുംബങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറും. ദുരിതം മാറി നല്ല നാളുകൾ തിരിച്ചെത്തുമെന്ന പ്രതീക്ഷ നൽകി പൂച്ചെടികളും പച്ച പുൽപരവതാനിയുമൊക്ക വിരിച്ച് തയാറാക്കിയ മണ്ണിൽ ജീവിതത്തിന്‍റെ പുത്തൻ തുടിപ്പുകളെത്തുകയാണ്.
കൽപ്പറ്റയിൽ രാവിലെ 11 മണിക്കാണ് ഉദ്ഘാടന ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മന്ത്രിമാരടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കും. ഏഴ് സെന്‍റില്‍ ' ആയിരം സ്ക്വയർ ഫീറ്റിൽ ആണ് ഓരോ വീടും പണിതിരിക്കുന്നത്. രണ്ടു കിടക്കമുറികൾ, വിശാലമായ ഹാളും, സോളാർ പാനലും അടക്കം ആധുനിക സംവിധാനങ്ങളോടുകൂടിയാണ് വീടുകൾ നിർമിച്ചിരിക്കുന്നത്. വീടുകളുടെയും ചടങ്ങിന്‍റെ യും അവസാനവട്ട ജോലികൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്.