സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ഡേറ്റ ചോര്‍ത്തിയിട്ടില്ലെന്നും സ്വകാര്യത ലംഘിച്ചിട്ടില്ലെന്നും ഹൈക്കോടതിയില്‍ സത്യവാങ്മൂലം. ഡിഎ കുടിശിക അനുവദിച്ചത് ജീവനക്കാരെ അറിയിച്ചതാണെന്നും വോട്ട് ചോദിച്ചിട്ടില്ലെന്നുമാണ് സത്യവാങ്മൂലത്തിലുള്ളത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സന്ദേശം അയച്ചത് കേരള സ്റ്റേറ്റ് ഐടി മിഷന്‍ മുഖേനയെന്നും വിശദീകരിക്കുന്നുണ്ട്.
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും 'സ്പാർക്' ഡാറ്റ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് സന്ദേശങ്ങൾ അയച്ചതിനെതിരായ ഹർജിയിലാണ് സത്യവാങ്മൂലം. ഡി.എ കുടിശ്ശിക അനുവദിച്ചതും എച്ച്ആർഎ പുനഃസ്ഥാപിച്ചതും ജീവനക്കാരെ അറിയിച്ചതാണ് സന്ദേശങ്ങൾ. സന്ദേശത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പരാമർശിക്കുകയോ, വോട്ട് ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും ജീവനക്കാരുടെ വിവരങ്ങൾ മൂന്നാമതൊരു വ്യക്തിക്കോ സ്ഥാപനത്തിനോ കൈമാറിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. സർക്കാർ സേവനങ്ങൾ ജനങ്ങളിലെത്തിക്കാനായി കെഎസ്ഐടിഎം ഒരുക്കിയ വാട്സ്ആപ്പ് പ്ലാറ്റ്ഫോമാണ് ഇതിനായി ഐടി മിഷന്‍ ഉപയോഗിച്ചത്. ജീവനക്കാരുടെ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് സൂക്ഷിക്കാറില്ലെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.