മലിനീകരണം ഒഴിവാക്കാനെന്ന പേരിൽ പ്ലാസ്റ്റിക് മദ്യ ബോട്ടിലുകൾക്ക് ഇരുപത് രൂപ ഡെപ്പോസിറ്റ് ഈടാക്കുന്ന ബവ്കോയുടെ ഇരട്ടത്താപ്പിനെക്കുറിച്ചാണ് ഇനി. മേനോൻപാറയിലെ പ്ലാൻ്റിൽ നിന്നും അടുത്തയാഴ്ച വിപണിയിലെത്തുന്ന മിന്നൽ മാജിക്ക് അഥവാ എം.എം ബ്രാൻഡി ചില്ല് കുപ്പിയിൽ അല്ല പ്ലാസ്റ്റിക് ബോട്ടിലിലാവും. മാതൃക കാണിക്കേണ്ട ബവ്കോ ഡെപ്പോസിറ്റ് തുക നൽകി ശേഖരിക്കുന്ന പ്ലാസ്റ്റിക് മദ്യക്കുപ്പികൾ സംസ്ഥാനത്തെ മുഴുവൻ വിൽപ്പന കേന്ദ്രങ്ങളിൽ നിന്നും ഏറ്റെടുക്കാനായി ഏജൻസിയെ ക്ഷണിച്ചുള്ള ടെൻഡർ നടപടികളും തുടങ്ങിയിട്ടുണ്ട്.
പറയാൻ ആർക്കും കഴിയും. പക്ഷേ പ്രാവർത്തികമാക്കുന്നതിലാണ് കാര്യം. ബവ്കോയുടെ നിലപാടിനെ ഈ മട്ടിൽ ആരെങ്കിലും കുറ്റപ്പെടുത്തിയാൽ അതിൽ യാഥാർഥ്യമുണ്ടെന്ന് പറയേണ്ടി വരും. മദ്യ ഉപഭോക്താക്കളുടെ കൈയിൽ നിന്നും 20 രൂപ ഡെപ്പോസിറ്റ് വാങ്ങാൻ എല്ലാ വഴികളും നോക്കുന്ന ബവ്കോ എന്തുകൊണ്ട് പുതിയ ബ്രാൻഡി ചില്ല് കുപ്പിയിലാക്കി വിതരണത്തിന് തയാറാവുന്നില്ലെന്നത് വിമർശനത്തിന് വഴിയൊരുക്കിയിട്ടുണ്ട്. അങ്ങനെയല്ലേ മാതൃകയാവേണ്ടത്. പകരം മിന്നൽ മാജിക്കും മിന്നൽപ്പിണർ പോലെ അര ലീറ്റർ വീതം പ്ലാസ്റ്റിക് ബോട്ടിലിൽ നിറച്ച് വിപണിയിലെത്തിക്കും. അവിടെത്തീർന്നില്ല ബവ്കോയുടെ പരിസ്ഥിതി സ്നേഹം. 20 രൂപ ഡെപ്പോസിറ്റ് ഈടാക്കി പ്ലാസ്റ്റിക് ബോട്ടിൽ ശേഖരിക്കുന്ന പദ്ധതി സംസ്ഥാനത്തെ മുഴുവൻ ബവ്കോ ഔട്ട്ലെറ്റുകളിലും നടപ്പാക്കും. കുപ്പി ഏറ്റെടുത്ത് സംസ്ക്കരിക്കുന്നതിന് ബവ്കോ പുതിയ ടെൻഡറും ക്ഷണിച്ചിട്ടുണ്ട്. ഫലത്തിൽ കുപ്പി തിരികെ നൽകി 20 രൂപ വാങ്ങാൻ താൽപര്യപ്പെടാത്ത മദ്യ ഉപഭോക്താക്കളിലാണ് ബവ്കോയുടെ കണ്ണ്. കിട്ടുന്നത് പരമാവധി പോരട്ടെയെന്ന തത്വം ഇവിടെയും തുടരുകയാണ്. മദ്യത്തിന് വിലകൂട്ടിയാൽ ചോദിക്കാൻ ആരുമില്ലെന്ന മദ്യപന്മാരുടെ സങ്കടം തുടരും.