കാരുണ്യത്തിന് കൈകൂപ്പി നന്ദി പറഞ്ഞ് സന്ധ്യ. അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരുക്കേറ്റ് കാൽ നഷ്ടപ്പെട്ട സന്ധ്യ കൃത്രിമ കാൽ വച്ചശേഷം ഇതാദ്യമായി മമ്മൂട്ടിയെ നേരിട്ട് കണ്ടു. കാൽ നഷ്ടപ്പെട്ട സന്ധ്യയ്ക്ക് ആലുവ രാജഗിരി ആശുപത്രിയിൽ ചികിൽസ ഏർപ്പാടാക്കിയതും കൃത്രിമക്കാൽ വയ്ക്കുന്നതിന് വേണ്ട സഹായം ചെയ്തതും മമ്മൂട്ടിയായിരുന്നു.
കഴിഞ്ഞ ഒക്ടോബർ 25ലെ മണ്ണിടിച്ചിലിലാണ് സന്ധ്യയ്ക്ക് കാൽ നഷ്ടപ്പെട്ടത്. ജീവിതം തിരിച്ചു പിടിക്കുമ്പോൾ 20 ലക്ഷം രൂപയോളമാണ് വേണ്ടിവന്നത്. മമ്മൂട്ടിയുടെ ജീവകാരുണ്യപ്രസ്ഥാനമായ കെയർ ആൻഡ് ഷെയറും രാജഗിരി ആശുപത്രിയും ചേർന്ന് പൂർണമായും സൗജന്യമായാണ് സന്ധ്യയ്ക്ക് ചികിൽസയും കൃത്രിമക്കാലും നൽകിയത്. ഒടുവിൽ സന്ധ്യയെ കാണാൻ മമ്മൂട്ടി നേരിട്ടെത്തി.ഇപ്പോൾ എങ്ങനെ ഉണ്ട് എന്ന ചോദ്യത്തിനപ്പുറം വീടിൻ്റെയും സ്ഥലത്തിന്റെയും കാര്യത്തിൽ മമ്മൂട്ടിയുടെ ഉറപ്പ്.
കഴിഞ്ഞ 31നാണ് സന്ധ്യയ്ക്ക് കൃത്രിമ കാൽ വച്ചുപിടിപ്പിച്ചത്.നന്ദി പറഞ്ഞ് സന്ധ്യ. രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.ജിജി കുരുട്ടുകുളം, കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡയറക്ടർമാരായ ജോർജ് സെബാസ്റ്റ്യൻ, റോബർട്ട് കുര്യാക്കോസ്, സന്ധ്യയുടെ സഹോദരൻ സന്ദീപ് എന്നിവരും കൂടെ ഉണ്ടായിരുന്നു.