കൊട്ടാരക്കര സിപിഎമ്മിന്റെ പാർട്ടി ഓഫീസ് ആക്രമിച്ച കേസിൽ അഖിൽ മാരാർ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടു. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജസ്റ്റേറ്റ് കോടതിയുടെതാണ് ഉത്തരവ്.
2014 ൽ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കൊല്ലം ഡി സി സി ജനറൽ സെക്രട്ടറി പെരുംകുളം ദിലീപ്, ബ്രഹ്മദാസ് അജോ, അഖിൽ മാരാർ എന്നിവരെയാണ് വെറുതെവിട്ടത്. അഖിൽ മാരാർ കോൺഗ്രസ് പ്രവർത്തകനായിരുന്നപ്പോൾ രജിസ്റ്റർ ചെയ്ത കേസ് ആണിത്. കഴിഞ്ഞദിവസം അഖിൽ മാറാർ ട്വന്റി 20യിൽ ചേർന്നിരുന്നു.
അതേസമയം, പ്രളയകാലത്ത് ദുരിതബാധിതര്‍ക്കുള്ള സഹായധനം സ്വന്തം അക്കൗണ്ടിലിടാന്‍ അമേരിക്കയിലെ മലയാളി അസോസിയേഷനുകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന് അഖില്‍ മാരാര്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. ട്വന്റി ട്വന്റിയുടെ ഭാഗമായ ശേഷം സാബു ജേക്കബിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അഖിലിന്‍റെ ഈ ആരോപണം.
പ്രളയശേഷം ന്യൂയോര്‍ക്കില്‍ വച്ച് പിണറായി വിജയനും മലയാളി അസോസിയേഷനുകളുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന് എന്ത് ആവശ്യമുണ്ടോ അത് തരാമെന്ന് അസോസിയേഷനുകള്‍ പറഞ്ഞു. ഒരു പ്രൊജക്ട് ഉണ്ടാക്കണമെന്നും ഇത്ര വീട്, ഇത്ര റോഡ്, ഇത്ര പാലം വേണമെന്ന് കൃത്യമായ പ്ലാനുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. ഞങ്ങള്‍ പണിതു തരാമെന്ന് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് അതുവേണ്ട പണമായിട്ട് തന്നാല്‍ മതിയെന്നാണ്. തന്‍റെ അക്കൗണ്ടില്‍ ഇട്ട് തരണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും അഖില്‍ മാരാര്‍ പറയുന്നു. എന്നാല്‍ അത് അസോസിയേഷനുകള്‍ക്ക് താല്‍പര്യമില്ലാത്ത കാര്യമായിരുന്നുവെന്നുമാണ് അഖില്‍ മാരാരുടെ വാദം.