കോഴിക്കോട് ജയലക്ഷ്മി സില്‍ക്സിലുണ്ടായ തീപിടുത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ട് ആകാമെന്ന് അഗ്നിരക്ഷാസേനയുടെയും വിലയിരുത്തല്‍. തീപിടിത്തത്തിന്‍റെ രീതി കണ്ടാണ് ഈ നിഗമനത്തില്‍ എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഷോര്‍ട് സര്‍ക്യൂട്ട് ആകാം കാരണമെന്ന് ജയലക്ഷ്മി സില്‍ക്സ് ഉടമയും പറഞ്ഞിരുന്നു.
കോടികളുടെ നാശനഷ്ടമാണ് ഉണ്ടായത്. എത്ര നഷ്ടമുണ്ടായെന്ന് കൃത്യമായി കണക്കാക്കാന്‍ സമയമെടുക്കും. 2023ലുണ്ടായ തീപിടിത്തത്തിനേക്കാള്‍ രണ്ടിരട്ടി നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്ക്. ഇന്നലെ വൈകിട്ട് ആറ് മണിക്ക് തുടങ്ങിയ തീപിടുത്തം പത്തരയോടെയാണ് അണയ്ക്കാനായത്.
തീ അണയ്ക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെയടക്കം ജില്ലയിലെ എല്ലാ ഭാഗത്ത് നിന്നുമുള്ള അഗ്നിരക്ഷായൂണിറ്റുകള്‍ സ്ഥലത്തെത്തിയിരുന്നു. കോഴിക്കോട് നഗരത്തിലെ അഗ്നിരക്ഷാ യൂണിറ്റുകളുടെ കുറവാണ് ജയലക്ഷ്മി സിൽക്ക്സിലുണ്ടായ തീപിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു. നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും പരിഹാരം ഉണ്ടായില്ലെന്നാണ് വ്യാപാരികളുടെ പരാതി.