തിരുവനന്തപുരം ജനറൽ ആശുപത്രി ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത് രണ്ടു തവണ. എട്ടു മാസത്തിനിടെയാണ് രണ്ടുവട്ടം ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് നിയമ പ്രകാരമുള്ള റജിസ്ട്രേഷൻ അപേക്ഷ തള്ളിയത്. ജനറൽ ആശുപത്രിയിലെ ഗുണനിലവാര മാനദണ്ഡ പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയിരുന്നു.
നമ്പർ വൺ ആരോഗ്യ കേരളത്തിലെ നമ്പർ വൺ ജനറൽ ആശുപത്രി ഗുണ നിലവാര പരിശോധനയിൽ പൂർണ പരാജയമെന്നാണ് പരിശോധനയിൽ തെളിഞ്ഞത്. ക്ലിനിക്കൽ എസ്റ്റാബ്ളിഷ്മെൻ്റ് ആക്ട് പ്രകാരമുള്ള റജിസ്ട്രേഷനുള്ള അപേക്ഷ തള്ളിയത് രണ്ടു തവണ. മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്ന് ആദ്യം അപേക്ഷ അനുവദിച്ചില്ല. വിദഗ്ധ സംഘം നവംബറിൽ പരിശോധന നടത്തുകയും വീണ്ടും അപേക്ഷ തള്ളുകയുമായിരുന്നു. ഈ പരിശോധന റിപ്പോർട്ടിലാണ് വീഴ്ചകൾ അക്കമിട്ട് ചൂണ്ടിക്കാട്ടിയത്.
OP / IP ഫാർമസികൾക്ക് മാനദണ്ഡ പ്രകാരമുള്ള ഡ്രഗ് ലൈസൻസില്ലെന്ന് കണ്ടെത്തി. നിശ്ചിത താപനിലയിൽ വാക്സീൻ ഉൾപ്പെടെ സൂക്ഷിക്കുന്ന ഫാർമസികൾക്ക് താപനില നിയന്ത്രണത്തിന് സംവിധാനമില്ലെന്നതും ഗുരുതര വീഴ്ചയായി രേഖപ്പെടുത്തി. ഒരു റേഡിയോഗ്രഫി യൂണിറ്റിൻ്റെ ലൈസൻസ് കഴിഞ്ഞ നവംബർ 28 നും രണ്ടാമത്തെ യൂണിറ്റിൻ്റെ ലൈസൻസ് കാലാവധി ഡിസംബർ 1 നും അവസാനിച്ചെന്നാണ് രേഖകൾ. ജീവനക്കാർക്കോ രോഗികൾക്കോ റേഡിയേഷൻ കാരണമുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാതെ അതീവ സുരക്ഷിതമായി പ്രവർത്തിക്കേണ്ടതാണ് എക്സ്റേ ഉൾപ്പെടെ എടുക്കുന്ന റേഡിയോഗ്രഫി യൂണിറ്റുകൾ. ദുരുപയോഗത്തിന് സാധ്യതയുള്ള
നർകോട്ടിക് മരുന്നുകൾ സൂക്ഷിക്കാനും ലൈസൻസില്ല. ഉപകരണങ്ങൾ അണുബാധ മുക്തമാക്കാനുള്ള സംവിധാനം കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിലുണ്ട്. ഫയർ സേഫ്റ്റി ഡിപ്പാർട്മെൻ്റ് നല്കേണ്ട ഫയർ NOC യും പൊലൂഷൻ സർട്ടിഫിക്കറ്റും ഇല്ലെന്നും കണ്ടെത്തി. മരുന്നുകൾ സൂക്ഷിക്കുന്നത് മാനദണ്ഡപ്രകാരമല്ലെന്നും തെളിഞ്ഞു. ഇനി വീണ്ടും അപേക്ഷ നൽകി മാന ദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞാൽ മാത്രമേ ആവശ്യമായ ലൈസൻസുകൾ ലഭിക്കു .