ജി.എസ്.ടി. റിട്ടേൺ നൽകിയില്ലെന്ന കേസിൽ നടി ഹണി റോസിന് ആശ്വാസം. ഹണി റോസിന് സംസ്ഥാന ജി.എസ്.ടി. വകുപ്പ് നൽകിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. വിവിധ വർഷങ്ങളിലെ നികുതി രേഖകൾ ആവശ്യപ്പെട്ട് ഒന്നിച്ച് നൽകിയ നോട്ടീസാണ് കോടതി റദ്ദാക്കിയത്. ഓരോ വർഷത്തെയും നികുതി രേഖകൾ പ്രത്യേകമായി ആവശ്യപ്പെടണമെന്നാണ് കോടതിയുടെ നിർദേശം.
അഭിനയം, സ്ഥാപനങ്ങളുടെ ഉദ്ഘാടനം എന്നിവയിലൂടെ നേടിയ തുകയ്ക്ക് നികുതി നൽകിയില്ലെന്നായിരുന്നു വകുപ്പിന്റെ നോട്ടീസിലെ ആരോപണം. 2017-2018 സാമ്പത്തിക വർഷം മുതൽ 2022-23 വരെയുള്ള കാലയളവിലെ വരുമാനം കൃത്യമായി വെളിപ്പെടുത്തിയില്ലെന്നായിരുന്നു നികുതി വകുപ്പിന്റെ ആക്ഷേപം. ആറ് സാമ്പത്തിക വർഷത്തെ നികുതിയിനത്തിൽ 34.73 ലക്ഷം രൂപ അടയ്ക്കണമെന്നായിരുന്നു ജി.എസ്.ടി. വകുപ്പ് നോട്ടീസിലൂടെ നിർദേശിച്ചിരുന്നത്.