സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങളിലെ പ്രധാനപ്പെട്ട ഒന്നാണ് ചെല്ലാനത്തെ സീവോൾ പദ്ധതി. ചെല്ലാനത്തുകാരുടെ കാലങ്ങളായുള്ള ജീവിതപ്രശ്നത്തിന് പരിഹാരം കാണാൻ പദ്ധതി കൊണ്ടായി. പദ്ധതിയുടെ രണ്ടാം ഘട്ടത്തിനും മന്ത്രിസഭ നിർമാണാനുമതി നൽകിയിട്ടുണ്ട്.
മാനം കറുത്താൽ, ആർത്തലച്ചെത്തുന്ന തിരകളെ പേടിച്ചിരുന്ന കാലം ചെല്ലാനത്ത് ഇപ്പോൾ പഴങ്കഥ. കടലാക്രമണത്തിൽനിന്ന് ടെട്രാപോഡ് കടൽഭിത്തിയുടെ കോട്ടകെട്ടിയാണ് സർക്കാർ ചെല്ലനത്തുകാർക്കു സുരക്ഷ ഒരുക്കിയത്. ആദ്യഘട്ടത്തിൽ ചെല്ലാനം ഹാർബർ മുതൽ പുത്തൻതോടുവരെയുള്ള 7.32 കിലോമീറ്ററിലാണ് കടൽഭിത്തി നിർമിച്ചത്. 347 കോടി രൂപ ചെലവ്.
കടൽഭിത്തികെട്ടി വോക് വേ മാതൃക സൃഷ്ടിച്ചതോടെ ചെല്ലനത്തേക്ക് കാഴ്ചകൾ കാണാനും വൈകുന്നേരം ആസ്വദിക്കാനും വിദേശികൾ ഉൾപ്പെടെ നിരവധി വിനോദസഞ്ചാരികളും എത്തുന്നുണ്ട് 404 കോടി രൂപയുടെ രണ്ടാംഘട്ടത്തിനും മന്ത്രിസഭ നിർമാണാനുമതി നൽകിയിട്ടുണ്ട്. കടലാക്രമണം രൂക്ഷമായ കണ്ണമാലി ഭാഗത്താണ് 6.1 കിലോമീറ്ററിൽ രണ്ടാംഘട്ട കടൽഭിത്തി നിർമാണം. ശരാശരി 66 കോടിയിലധികം രൂപയാണ് ഒരു കിലോമീറ്റർ തീരസംരക്ഷണത്തിനായി സർക്കാർ കിഫ്ബിയിലൂടെ ചെലവഴിക്കുന്നത്.