ഫയല്‍ ചിത്രം

കേരളപ്പിറവിയുടെ 75ാം വാര്‍ഷികം 2031ല്‍ ആഘോഷിക്കാന്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 'വിഷന്‍ 2031' രാജ്യാന്തര സമ്മേളനത്തിന് ചെലവ് 3.3കോടി. തുകയ്ക്ക് ഭരണാനുമതി നല്‍കി ധനവകുപ്പ് ഉത്തരവിറക്കി. വികസനവും ജനാധിപത്യവും എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനം വൈകിട്ട് നാലിന് നിയമസഭയിലെ ശങ്കര നാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. നാളെയും മറ്റന്നാളുമായി നടക്കുന്ന വിവിധ സെഷനുകളില്‍ കേരളത്തിന്‍റെ വികസന ചരിത്രവും ഭാവിയുമാണ് ചര്‍ച്ച ചെയ്യുക.

2031ല്‍ കേരളത്തിന് എഴുപത്തിയഞ്ച് വയസ്സ് പൂര്‍ത്തിയാവുകയാണ്. അ‍ഞ്ച് വര്‍ഷത്തിനപ്പുറമുള്ള ആ അസുലഭ മുഹൂര്‍ത്തം ആഘോഷിക്കാനാണ് സര്‍ക്കാര്‍ ‘വിഷന്‍ 2031’ വികസന–ജനാധിപത്യ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നത്. സര്‍ക്കാരിന് വേണ്ടി ആസൂത്രണ ബോര്‍ഡ് ആണ് സമ്മേളനത്തിന്‍റെ നടത്തിപ്പുകാര്‍. ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി സമ്മേളന നടത്തിപ്പിന് നല്‍കിയ ബജറ്റ് എസ്റ്റിമേറ്റ് ഇങ്ങനെ...

  • ഉദ്ഘാടന സമ്മേളനച്ചെലവ്: 70 ലക്ഷം
  • സമാപന സമ്മേളനച്ചെലവ്: 30.03 ലക്ഷം
  • സമ്മേളന വേദി വാടക: 45.10 ലക്ഷം
  • അതിഥികളുടെ യാത്ര ചെലവ്: 1.33 കോടി
  • താമസച്ചെലവ്: 13.52 ലക്ഷം
  • പ്രതിനിധികളുടെ കിറ്റ്: 8.35 ലക്ഷം
  • മറ്റ് ചെലവുകള്‍: 30.03 ലക്ഷം

അങ്ങിനെ ആകെ 3.30 കോടി. എസ്റ്റിമേറ്റിന് ധനവകുപ്പ് ഭരണാനുമതി നല്‍കി ഉത്തരവിറക്കി. കേരളത്തിന്‍റെ ഇതുവരെയുള്ള വികസന യാത്രയുടെ ചരിത്രം, 2031ല്‍ കേരളത്തിന് 75 വയസ്സാകുമ്പോള്‍ കൈവരിക്കേണ്ട വികസന നേട്ടങ്ങള്‍ തുടങ്ങിയവയെക്കുറിച്ചാണ് സമ്മേളനം ചര്‍ച്ച ചെയ്യുക. 18 സെഷനുകളിലായി രാജ്യാന്തര വിഷയ വിദഗ്ദര്‍ ഉള്‍പ്പെടെ സംസാരിക്കും. ഇവരുടെ യാത്ര, താമസ സൗകര്യങ്ങള്‍ക്കാണ് വലിയ ചെലവ് വരുന്നത്. കേരളം കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന ഘട്ടത്തില്‍ ഇത്രയും വലിയ തുക ചെലവിട്ട് ഒരു സമ്മേളനത്തിന്‍റെ ആവശ്യമെന്താണെന്ന ചോദ്യമാണ് ഉയരുന്നത്. 

ENGLISH SUMMARY:

The Government of Kerala is hosting 'Vision 2031: International Conference on Development and Democracy' from February 15 to 17, 2026, in Thiruvananthapuram. Chief Minister Pinarayi Vijayan will inaugurate the event today at 4 PM at the Sankaranarayanan Thampi Hall of the Legislative Assembly. The conference aims to draft a strategic roadmap for Kerala as it approaches its 75th anniversary in 2031. Over 3,500 delegates and 150 speakers, including Nobel laureate Amartya Sen and historian Romila Thapar, will participate. The government has sanctioned ₹3.50 crore for the event, which covers international travel, accommodation, and venue arrangements. Technical sessions will cover themes like inclusive growth, climate resilience, and digital revolution. The conference marks the culmination of 34 district-level seminars held in 2025. Stay updated on the outcomes of this high-level policy deliberation.