Cargo ships in the Gulf, near the Strait of Hormuz. FILE PHOTO
ആഴ്ചകളായി തുടരുന്ന യുദ്ധസാഹചര്യത്തിൽ ലോകത്തെ പ്രധാന ഊർജ്ജ വിതരണ പാതയായ ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇറാൻ ഇളവ് വരുത്തി. ശത്രുരാജ്യങ്ങളുടേതല്ലാത്ത കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ അനുമതി നൽകുമെന്ന് ഇറാൻ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും രക്ഷാസമിതിക്കും അയച്ച ഔദ്യോഗിക കുറിപ്പിലാണ് ഇറാൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാനെതിരായ നീക്കങ്ങളിൽ പങ്കുചേരാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് നിബന്ധനകളോടെ കടലിടുക്ക് ഉപയോഗിക്കാം. എന്നാൽ ഈ കപ്പലുകൾ ഇറാനിയൻ അധികൃതരുമായി കൃത്യമായ ആശയവിനിമയം നടത്തുകയും സുരക്ഷാ ചട്ടങ്ങൾ പൂർണ്ണമായും പാലിക്കുകയും വേണം. അതേസമയം, യുഎസ്, ഇസ്രായേൽ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ളതോ അവരുടെ ആസ്തികളോ ആയ കപ്പലുകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഇത്തരം കപ്പലുകളെ തടയാൻ ആനുപാതികമായ നടപടികൾ സ്വീകരിക്കുമെന്ന് ഇറാൻ ആവർത്തിച്ചു.
ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറക്കാനുള്ള തീരുമാനവും യുദ്ധം അവസാനിപ്പിക്കാൻ യുഎസ് 15 ഇന കർമ്മപദ്ധതി ഇറാന് കൈമാറിയെന്ന വാർത്തകളും ആഗോള വിപണിയിൽ എണ്ണവില കുത്തനെ കുറയാൻ കാരണമായി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 5.9% ഇടിഞ്ഞ് ബാരലിന് 98.28 ഡോളറിലെത്തി. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന പാത തുറക്കുന്നത് വിപണിയിൽ വലിയ ആശ്വാസമാണ് നൽകുന്നത്.
ഇറാനുമായുള്ള യുദ്ധത്തിൽ വിജയം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് സമ്മതിച്ചതായും അവകാശപ്പെട്ടു. ഒരു മാസത്തെ വെടിനിർത്തലും ആണവ പദ്ധതികൾ മരവിപ്പിക്കലും ഉൾപ്പെടെയുള്ള 15 നിർദ്ദേശങ്ങളാണ് യുഎസ് മുന്നോട്ടുവെച്ചിരിക്കുന്നത്. ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ ചർച്ചകൾ സംബന്ധിച്ച ട്രംപിന്റെ അവകാശവാദങ്ങൾ ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.