വീണ്ടുമൊരു തെരഞ്ഞെടുപ്പിന് സംസ്ഥാനം ഒരുങ്ങവെ മുൻപന്തിയിൽ ഭരണനേട്ടങ്ങളിലൊന്നായി കൊച്ചി വാട്ടർ മെട്രോയെ ഉയർത്തി കാട്ടുകയാണ് എൽഡിഎഫ് സർക്കാർ. 2023ൽ പ്രവർത്തനം ആരംഭിച്ച ശേഷം ഇതേവരെ 60 ലക്ഷത്തിലധികം പേർ യാത്ര ചെയ്ത വാട്ടർ മെട്രോ കൊച്ചിയെ ലോകം തിരയുന്ന സ്ഥലങ്ങളിൽ മുൻപന്തിയിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
ലോകത്തെ പ്രമുഖ രാജ്യങ്ങളോട് മൽസരിച്ച് ആഗോള സസ്റ്റെയിനബിൾ ട്രാൻസ്പോർട്ട് അവാർഡിൽ മൂന്നാം സ്ഥാനത്ത് വാട്ടർ മെട്രോ എത്തിയത് കേവലം രണ്ട് വർഷം കൊണ്ടാണ്. ജലപാതകളെ ദൈനംദിന പൊതുഗതാഗതമാക്കുന്ന അപൂർവമായ ആഗോള മാതൃകയെന്ന നിലയിലാണ് കൊച്ചി വാട്ടർ മെട്രോ അവാർഡ് ജൂറിക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടത്. നേട്ടങ്ങളുടെ പട്ടിക ഒരു വശത്ത് ഒന്നൊന്നായി വരുമ്പോൾ ആശ്വാസവും ആത്മസംതൃപ്തിയും അനുഭവിക്കുന്നവർ കൊച്ചിയിലെ ദ്വീപ് വാസികളാണ്. മണിക്കൂറുകളെടുത്ത് കൊച്ചി നഗരത്തിലെത്തി തിരികെ വീടണഞ്ഞവർ അത് പിശുക്കില്ലാതെ പറയും.
ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നുമൊക്കെ എത്തുന്നവർ കൊച്ചി മെട്രോയുടെ മൗത്ത് പബ്ലിസിറ്റിക്കാരായി മാറുന്നുവെന്നാണ് കാഴ്ച. കൊച്ചിയിലെ 10 ദ്വീപുകളെ നഗരപ്രദേശവുമായി ബന്ധിപ്പിക്കാനാണ് കൊച്ചിമെട്രോ പദ്ധതി തയാറാക്കിയത്. രണ്ട് റൂട്ടുകളിലായി നാല് ടെർമിനലുകളെ ബന്ധിപ്പിച്ചാണ് സർവീസ് തുടങ്ങിയത്. 38 ടെർമിനലുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്. 12 എണ്ണം നിലവിൽ പ്രവർത്തിക്കുന്നുണ്ട്. കുമ്പളം, കടമക്കുടി, പാലിയംതുരുത്ത് എന്നിവ അന്തിമഘട്ടത്തിലാണ് .