ചോറ്റാനിക്കരയില്‍ 16കാരി ആദിത്യ ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചു. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് അന്വേഷണത്തില്‍ വഴിത്തിരിവാകുന്ന തെളിവുകള്‍ കിട്ടിയത്. ആദിത്യ പ്രധാനമായും ‘ബ്ലാക്ക് വെനം’എന്നറിയപ്പെട്ട അക്കൗണ്ടാണ് ഫോളോ ചെയ്തിരുന്നത്. നിരവധിയാളുകള്‍ ഫോളോ ചെയ്യുന്ന അക്കൗണ്ടാണിത്. പെണ്‍കുട്ടി മരിച്ചതോടെ അക്കൗണ്ടിലെ മുഴുവന്‍ പേരും അണ്‍ഫോളോ ചെയ്തതായും പൊലീസ് കണ്ടെത്തി.
നിരവധി കൊറിയന്‍ മോഡലുകളുടെ ചിത്രങ്ങളടക്കമുള്ള അക്കൗണ്ടാണ് ‘ബ്ലാക്ക് വെനം’. സര്‍വത്ര ദുരൂഹത നിറഞ്ഞ അക്കൗണ്ടാണിത്. വിശദമായ സൈബര്‍ പരിശോധനയിലൂടെ മാത്രമേ കൃത്യമായ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ. ക്ലാസില്‍ ഒരു വിദ്യാര്‍ഥി ഫോണ്‍ കൊണ്ടുവരും, മറ്റ് വിദ്യാര്‍ഥികള്‍ ഒരേ ഫോണില്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ തുറക്കും, ഇങ്ങനെയാണ് പേജില്‍ കയറുന്നത്. അക്കൗണ്ടുകളുടെ ലോഗിന്‍ വിവരങ്ങളടക്കം പൊലീസിനു ലഭിച്ചിട്ടുണ്ട്. 30 പേരായിരുന്നു ഈ അക്കൗണ്ടിലുണ്ടായിരുന്നത്. എന്നാല്‍ ആദിത്യയുടെ മരണശേഷം എല്ലാവരും അണ്‍ഫോളോ ചെയ്തതായി സൈബര്‍ സെല്‍ കണ്ടെത്തി.
സംഗീതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കാനാവാതെ മരിക്കുന്നു എന്നാണ് ആദിത്യയുടെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. ആദ്യം പൊലീസും പിന്നീട് പ്രത്യേക അന്വേഷണ സംഘവുമാണ് കേസ് അന്വേഷിച്ചിരുന്നത്. കുട്ടിയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അധ്യാപകർ, സഹപാഠികൾ എന്നിവരടക്കമുള്ളവരില്‍ നിന്നും സംഘം മൊഴിയെടുത്തിരുന്നു.
കിണർ പണിക്കാരനായ മഹേഷിന്റെയും ദിവ്യയുടെയും ഏക മകളാണ് ആദിത്യ. കൊറിയന്‍ ഗാനങ്ങളിലും ഡ്രാമകളിലുമാണ് പെണ്‍കുട്ടി ഈ അടുത്ത കാലത്തായി കൂടുതല്‍ സമയം ചെലവഴിച്ചിരുന്നതെന്ന് മാതാപിതാക്കളുടെ മൊഴിയുണ്ട്.