കഴിഞ്ഞ ദിവസമാണ് സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ചിന്നു പാപ്പുവിനെ വാടകമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമായി ഏറെ നാളായി പിരിഞ്ഞു താമസിക്കുകയായിരുന്ന ചിന്നു ആണ്‍സുഹൃത്തിനൊപ്പമായിരുന്നു താമസം. സുഹൃത്ത് രാവിലെ ജോലിക്കു പോയിരുന്നു. ഇടയ്ക്ക് ചിന്നുവിനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. ഉച്ചയ്ക്ക് വിളിച്ചപ്പോഴും എടുക്കാതെ വന്നതോടെയാണ് മറ്റൊരു സുഹൃത്തിനൊപ്പം ഇയാള്‍ റൂമിലെത്തിയത്. Also Read: ഇന്‍സ്റ്റ താരം ചിന്നു പപ്പു ജീവനൊടുക്കി; വിഡിയോ ചെയ്തിരുന്നത് കാസർകോട് ഭാഷയില്‍
ചിന്നുവിനെ തൂങ്ങിയ നിലയിലാണ് സുഹൃത്ത് കണ്ടത്. ഇയാള്‍ നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇതോടെ പരിസരത്തുള്ളവരും എത്തി ചിന്നുവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നു എന്നാണ് വിവരം.
കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ആസാദ് നഗറിലെ ക്വാട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ചിന്നു. അടുത്തിടെയാണ് സുഹൃത്തും ഒപ്പം താമസിക്കാന്‍ തുടങ്ങിയത്. ആദൂർ സ്വദേശിയായ 25കാരി ചിന്നു പാപ്പുവിന്റെ യഥാര്‍ത്ഥ പേര് രേഷ്മ എന്നാണ്.
കാസര്‍കോട് ഭാഷാശൈലിയില്‍ വിഡിയോകള്‍ അവതരിപ്പിച്ചിരുന്ന ചിന്നുപാപ്പുവിന് ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. പാചക, യാത്രാ,പ്രമോഷന്‍ വിഡിയോകളാണ് ഏറെയും. ചിന്നുവിന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായിട്ടില്ലെന്നാണ് വിവരം. നാല് വയസ്സുള്ള മകൻ ചിന്നുവിന്റെ പിതാവിന്റെ കൂടെയാണ് താമസിക്കുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)