kumbala-toll

കാസർകോട് കുമ്പള ആരിക്കാടി ദേശീയ പാതയിലെ ടോൾ പ്ലാസ 48 മണിക്കൂറിനകം പ്രവർത്തനം അവസാനിപ്പിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വനി. ഇക്കാര്യം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറെ അറിയിക്കുകയായിരുന്നെന്നും അശ്വനി പറയുന്നു. 

 

ടോൾ പ്ലാസ പ്രശ്നത്തിൽ ബിജെപി നിരന്തരം ഇടപെട്ടിരുന്നു. ബന്ധപ്പെട്ടവർക്കെല്ലാം നിരവധി തവണ കത്തയച്ചു. രാജീവ് ചന്ദ്രശേഖർ ഈ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും നിതിൻ ഗഡ്കരിയോടും പറഞ്ഞിരുന്നു. 60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസ വരുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടാണെന്ന് അറിയിച്ചു. ടോൾ പിരിക്കുന്നത് നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളിൽ ഒപ്പിട്ടുവെന്നും ഇന്ന് ഉച്ചയോടെ ഉത്തരവ് ഇറങ്ങുമെന്നുമാണ് അറിയാൻ സാധിച്ചത്.

 

ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന രീതിയല്ല ബിജെപിയുടേത്. 5 വർഷം കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കാത്ത മഞ്ചേശ്വരം എംഎൽഎ അവസാന നിമിഷം എന്തെങ്കിലും ചെയ്യണമല്ലോ എന്നു കരുതി ആയുധമാക്കിയാണ് സമരം നടത്തിയത്. ജനങ്ങളുടെ സമാധാനം കളഞ്ഞുകൊണ്ടായിരുന്നു സമരം. ബിജെപി സമാധാനപരമായാണ് നീങ്ങിയതെന്നും അശ്വനി പറഞ്ഞു.

 

ആരിക്കാടി ടോൾ പ്ലാസയ്ക്കെതിരെ എകെഎം അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിൽ ആക്‌ഷൻ കമ്മിറ്റിയാണ് സമരം നടത്തിയത്. സംഘർഷം ഉടലെടുത്തതോടെ പൊലീസ് ഇടപെട്ട് സമരക്കാരെ ഒഴിപ്പിച്ചു. ഇതിനിടെ ടോൾ പ്ലാസയിലെ ക്യാമറ ഉൾപ്പെടെ തകർക്കുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

Arikkadi toll plaza closure is imminent as per BJP district president M.L. Ashwini, who stated that operations will cease within 48 hours. This development follows continuous intervention by the BJP on the toll plaza issue, bringing relief to the public.