ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം( എസ്ഐടി) തന്ത്രിയുടെ വീട്ടില്‍. ചെങ്ങന്നൂരിലെ വീട്ടിലാണ് സംഘമെത്തിയത്. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എട്ടംഗസംഘമാണ് പരിശോധന നടത്തുന്നത്. ഫൊട്ടോഗ്രഫറും ഫൊറന്‍സിക് വിദഗ്ധനും സംഘത്തിലുണ്ട്. തന്ത്രിയുടെ മരുമകളെ വീട്ടിലേക്ക് കടത്തിവിട്ടില്ല. വീട്ടിലുണ്ടായിരുന്ന അകന്ന ബന്ധുക്കളെ പുറത്താക്കി. ഇന്നലെയാണ് തന്ത്രി കണ്ഠര് രാജീവരര് അറസ്റ്റിലായത്. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠര് രാജീവരെ ദേഹാസ്വാസ്ഥ്യംമൂലം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ പ്രശ്നമുണ്ടെന്ന് കണ്ടെത്തിയാണ് നടപടി. ആദ്യം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച തന്ത്രിക്ക് രക്തസമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടെത്തിയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനെന്ന് തന്ത്രി കണ്ഠര് രാജീവരുടെ അഭിഭാഷകന്‍ . ആചാരലംഘനം അടക്കം കുറ്റങ്ങള്‍ നിലനില്‍ക്കില്ല എന്ന് അദ്ദേഹം പറയുന്നു. കുടുക്കിയതെന്ന് കഴിഞ്ഞ ദിവസം തന്ത്രിയും പറഞ്ഞിരുന്നു. ഉടന്‍ പരസ്യ പ്രതികരണത്തിന് ഇല്ലെങ്കിലും തന്ത്രിയെ കുടുക്കിയെന്നാണ് ഹൈന്ദവസംഘടനകളുടേയും നിലപാട്. പിണറായി വിജയന്‍റെ അപ്രീതിയും സിപിഎം നിലപാടും ഇതിന് തെളിവെന്നും പറയുന്നു.
കുടുക്കിയതെന്ന് തന്ത്രി കണ്ഠര് രാജീവരോട് മാധ്യമങ്ങളോട് പറഞ്ഞതിനുള്ള കൂട്ടി ച്ചേര്‍ക്കലാണ് അഭിഭാഷകന്‍ മനോരമ ന്യൂസിനോട് പറഞ്ഞത്.സ്വര്‍ണപ്പാളിയില്‍ തീരുമാനം എടുത്തതും ഉത്തരവാദിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ഗൂഢാലോചനയാണ് നടന്നത്.
വിഷയം പരിശോധിച്ച് നിലപാടെന്നാണ് പന്തളംകൊട്ടാരം,ശബരിമല കര്‍മ സമിതി,ഹിന്ദുഐക്യവേദി,തന്ത്രിസമാജം,യോഗക്ഷേമസഭ തുടങ്ങിയ സംഘടനകളുടെ നിലപാട്. പക്ഷേ തന്ത്രിയെ കുടുക്കി എന്നാണ് വിലയിരുത്തല്‍. 1951ല്‍ ക്ഷേത്രം പുനര്‍നിര്‍മിച്ചപ്പോള്‍ പതിനെട്ടാം പടിയും ശ്രീകോവിലും അടക്കം കരിങ്കല്ലായിരുന്നു. ചെമ്പുപാളിയും സ്വര്‍ണം പൊതിയലുമെല്ലാം പിന്നീട് വന്ന ആഡംബരമാണ്. ഇതില്‍ ആചാരങ്ങളില്ല. ബോര്‍ഡ് തീരുമാനിച്ച് കൊണ്ടുപോയതില്‍ തന്ത്രിക്ക് ഇടപെടാനാവില്ല.
അറസ്റ്റിന് പിന്നില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അതിജീവിക്കാനുള്ള സിപിഎം തന്ത്രമാണ്. യുവതീപ്രവേശ ശുദ്ധിക്രിയയിലെ പിണറായിയുടെ അതൃപ്തിയും തന്ത്രിക്കെതിരായ സമീപകാലത്തെ സിപിഎം നിലപാടുകളും ചൂണ്ടിക്കാട്ടുന്നുണ്ട്. ഹൈക്കോടതി നിരീക്ഷണത്തിലാണ് അന്വേഷണമെങ്കിലും ഉദ്യോഗസ്ഥര്‍ ആഭ്യന്തര വകുപ്പിന് കീഴിലുള്ളവരാണ് എന്നും അനൗദ്യോഗികമായി പറയുന്നുണ്ട്. താഴമണ്‍ കുടുംബത്തില്‍ നിന്നും ഔദ്യോഗികമായി പ്രതികരണം വന്നിട്ടില്ല.