ഇടുക്കി അടിമാലിയില്‍ മണ്ണിടിച്ചിൽ മരിച്ച ബിജുവിന്റെ കുടുംബത്തിന് ദേശീയപാത അതോറിറ്റി ഒരു ലക്ഷം രൂപ ധനസഹായം നൽകി. മനുഷ്യ നിർമ്മിത ദുരന്തമായതിനാൽ ദുരന്ത നിവാരണ നിയമ പ്രകാരം തുക നൽകാന്‍ നിയമതടസങ്ങള്‍ ഉണ്ടായിരുന്നു. മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ ദേശീയപാത അതോറിറ്റി ധനസഹായം നല്‍കിയത്. തുക നൽകുന്നതിൽ കാലതാമസമുണ്ടായെന്ന് ജില്ലാകലക്ടർ ദിനേശൻ ചെറുവാട്ട് പറഞ്ഞു. സന്ധ്യയുടെ മകള്‍ക്ക് ജോലി നല്‍കണമെന്ന ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ഒക്ടോബറിലാണ് അടിമാലിയിലെ ലക്ഷംവീട് ഉന്നതിയിലുണ്ടായ മണ്ണിടിച്ചിലില്‍ ബിജുവും ഭാര്യ സന്ധ്യയും അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ഇരുവരും പെട്ടെങ്കിലും മണിക്കൂറുകള്‍ നീണ്ട തിരച്ചിലുകള്‍ക്കൊടുവില്‍ സന്ധ്യയെ പുറത്തെടുത്തു. കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ കുടുങ്ങിയ ബിജുവിനെ രക്ഷിക്കാനുമായില്ല. ഏഴുമണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബിജുവിനെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. ഗുരുതരമായി പരുക്കേറ്റ സന്ധ്യയുടെ ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. മമ്മൂട്ടിയുടെ കെയര്‍ ആന്‍റ് ഷെയര്‍ ഇന്‍റര്‍നാഷനലാണ് അന്ന് സന്ധ്യയുടെ ചികില്‍സാച്ചെലവുകള്‍ വഹിച്ചത്.