വൈബ് 4 വെൽനസ് - ജനകീയ ക്യാംപയിന്‍റെ സംസ്ഥാനതല ഉദ്‌ഘാടനത്തിൻ്റെ ഭാഗമായുള്ള പരിപാടിയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് നൃത്തം ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ച് ഡോ. എസ്.എസ് ലാൽ. അസമയത്തെ ഡാൻസാണ് മന്ത്രി വീണ ജോര്‍ജിന്‍റേതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'മന്ത്രിമാരൊക്കെ ഡാൻസ് ചെയ്യുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ കാണുന്നു. മന്ത്രിമാരും സന്തോഷിക്കണം, തർക്കമില്ല. പക്ഷേ, ആരോഗ്യമന്ത്രിയൊക്കെ ഒരു കാര്യം ഓർക്കണം. ആരോഗ്യവകുപ്പിൻ്റെ കെടുകാര്യസ്ഥത കാരണം സർക്കാരാശുപത്രികളിൽ പാവപ്പെട്ട രോഗികൾ മരിക്കുകയാണ്. ജീവൻ രക്ഷിക്കാൻ ഡയാലിസ് നടത്തിയ രോഗികൾക്കുപോലും ജീവന്‍ നഷ്ടമായി. പത്ത് വർഷം ഒന്നും ചെയ്യാതിരുന്നിട്ട് തിരഞ്ഞെടുപ്പിന്‍റെ തലേന്ന് ഡാൻസുമായി ഇറങ്ങിയിരിക്കുകയാണ്, നാട്ടുകാരെ പറ്റിക്കാൻ. വേദനയോടെയാണിത് പറയുന്നത്'. അദ്ദേഹം കുറിച്ചു.
ആരോഗ്യ രംഗത്ത് വന്നിട്ട് 42 വർഷമായി. ആരോഗ്യരംഗത്തെ ഇത്രയധികം തകർത്ത മറ്റൊരു സർക്കാരില്ലെന്നും ലാൽ പറഞ്ഞു. മന്ത്രി നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തതോടെയാണ് വൈറലായത്.
ആരോഗ്യം ആനന്ദം – വൈബ് 4 വെൽനസ്’എന്ന പേരിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ജനകീയ ക്യാമ്പയിൻ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ജീവിതശൈലി രോഗങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൽ ആരംഭിച്ചത്. അങ്കണവാടി മുതൽ ഐ ടി പാർക്ക് വരെ വ്യായമം ചെയ്യാൻ പരിശീലനം നൽകും. അതിനുള്ള പരിശീലകരെ സർക്കാർ നൽകും. ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയാണ് വൈബ് 4 വെൽനസ് പ്രധാന ലക്ഷ്യം.
2026ലെ പുതുവത്സര ദിനത്തിൽ ആരോഗ്യത്തിനായി പ്രതിജ്ഞയെടുക്കാനാണ് ക്യാമ്പയിനിലൂടെ ആഹ്വാനം ചെയ്യുന്നത്.