യുഡിഎഫിലേക്ക് കൂടുമാറുന്ന സി.കെ.ജാനുവിനെ പരിഹസിച്ച് നരിവേട്ട സിനിമയുടെ സംവിധായകന്‍ അനുരാജ് മനോഹര്‍. വീണ്ടും യുഡിഎഫിൽ ചേർന്ന സി.കെ. ജാനുവിന് നീൽ സലാം എന്നാണ് അനുരാജ് കുറിച്ചത്. മുത്തങ്ങ സമരത്തിന്‍റെയും സമരനായികയായ ജാനുവിന്‍റെയും ജീവിതം പറഞ്ഞുവെക്കുന്ന സിനിമയാണ് അനുരാജ് സംവിധാനം ചെയ്ത നരിവേട്ട. അന്ന് സമരത്തെ അടിച്ചമര്‍ത്തിയ യുഡിഎഫ് സര്‍ക്കാരിനെക്കുറിച്ചും സിനിമയില്‍ വിവരണമുണ്ട്.
പുഴുക്കളെ പോലെ ഇഴഞ്ഞ് നടന്നിരുന്ന ആദിവാസികൾക്ക് നട്ടെല്ലിന്റെ കരുത്ത് നൽകി സംഘടിത സമര സംവിധാനത്തിലേക്ക് രക്തവും ഊർജ്ജവും നൽകി ഒരൊറ്റ മുദ്രാവാക്യത്തിലേക്ക് ആദിവാസികളെ നയിച്ച നേതാവാണ് സി.കെ. ജാനു എന്നും മുത്തങ്ങ സമരകാലത്ത് സി.കെ.ജാനു നേരിട്ട കൊടിയ മര്‍ദനങ്ങള്‍ ടിവിയിലുടെ കണ്ട തന്‍റെ മാനസികാവസ്ഥയെക്കുറിച്ചും അനുരാജ് കുറിക്കുന്നുണ്ട്.
നരിവേട്ട സിനിമ ഇറങ്ങിയ കാലത്ത് സി.കെ. ജാനുവിനെ സിനിമ കാണിക്കാനുള്ള ശ്രമം നടത്തിയിരുന്നു. നിർഭാഗ്യവശാൽ അവർ അന്ന് കാനഡയിൽ ആയിരുന്നു സിനിമയിൽ അഭിനയിച്ച മുഴുവൻ ആദിവാസികളെയും സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് സിനിമ കാണിക്കാൻ ശ്രമം നടത്തിയിരുന്നെന്നും പരാജയപ്പെട്ടെന്നും അനുരാജ് വ്യക്തമാക്കി.
മുത്തങ്ങയിൽ അന്ന് നടന്ന നരനായാട്ടിനെയും പൊലീസ് വെടിവെപ്പിനെയും ലഘൂകരിച്ച് നരിവേട്ട റിലീസിന് ശേഷം മുത്തങ്ങ വെടിവെപ്പിലെ ഇരകളിലൊരാളായ സി.കെ. ജാനുവിന്‍റെ വിമർശനങ്ങളെ ഉൾകൊണ്ട് ഇരിക്കുമ്പോഴാണ് വേട്ടക്കാരിലെ പ്രധാനി അന്നത്തെ മുഖ്യമന്ത്രി മുത്തങ്ങ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നത്. എല്ലാ വിമർശനങ്ങളെയും കേട്ടതും മിണ്ടാതിരുന്നതും കാരണം, 'ഉപ്പ് ചെയ്യാത്തത് ഉപ്പിലിട്ടത്തിന് ചെയ്യാൻ സാധിക്കില്ല' എന്ന ഉറച്ച ബോധ്യത്തിലാണ്. വീണ്ടും യുഡിഎഫിൽ ചേർന്ന സി.കെ. ജാനുവിന് നീൽ സലാം എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
പോസ്റ്റിന്‍റെ പൂര്‍ണരൂപം
പുഴുക്കളെ പോലെ ഇഴഞ്ഞ് നടന്നിരുന്ന ആദിവാസികൾക്ക് നട്ടെല്ലിന്റെ കരുത്ത് നൽകി സംഘടിത സമര സംവിധാനത്തിലേക്ക് രക്തവും ഊർജ്ജവും നൽകി ഒരൊറ്റ മുദ്രാവാക്യത്തിലേക്ക് ആദിവാസികളെ നയിച്ച നേതാവാണ് സി.കെ. ജാനു. ഏതോ കൊല്ലപ്പരീക്ഷാ കാലത്തുള്ള തീവെപ്പും അതിനെ തുടർന്നുണ്ടായ വെടിയൊച്ചയിലും ടിവി സ്‌ക്രീനിൽ കണ്ട കവിൾ വീർത്ത് കണ്ണിൽ രക്തം ഒരിറ്റ് ശേഷിപ്പില്ലാതെ കാക്കി കൂട്ടങ്ങൾ നടത്തി കൊണ്ട് പോകുന്ന ഒരുസ്ത്രീയെ വളരെ വേദനയോടെയാണ് അന്ന് എന്നിലെ ചെറുപ്പക്കാരൻ കണ്ടത്.
കാലം കടന്ന് പോയപ്പോൾ രാഷ്ട്രീയ സഖ്യങ്ങൾ മാറിയപ്പോൾ സി.കെ. ജാനു ബിജെപിയിൽ ചേർന്നു എന്ന വാർത്തയ്ക്ക് ശേഷമാണ് നരിവേട്ട എന്ന ഞങ്ങളുടെ സിനിമയ്ക്ക് വേണ്ടി അവരെ അവരുടെ വീട്ടിൽ പോയി കാണുന്നത്. നരിവേട്ട സിനിമ ഇറങ്ങിയ കാലത്ത് സി.കെ. ജാനുവിനെ സിനിമ കാണിക്കാനുള്ള ശ്രമം നടത്തിയിരുന്നു. നിർഭാഗ്യവശാൽ അവർ അന്ന് കാനഡയിൽ ആയിരുന്നു സിനിമയിൽ അഭിനയിച്ച മുഴുവൻ ആദിവാസികളെയും സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് സിനിമ കാണിക്കാൻ ശ്രമം നടത്തിയിരുന്നു പരാജയപ്പെട്ടു.
സ്വന്തം കൂരയ്ക്ക് വെളിയിലിറങ്ങാൻ ഇപ്പോഴും പകച്ചു നിൽക്കുന്ന ഒരു ജനതയ്ക്ക് വയനാട് ചുരത്തിനപ്പുറത്തെ കൊല്ലത്തെ അറിവില്ലാത്തവർക്ക്, കൈപ്പത്തിയിൽ എത്ര വിരലുണ്ട് എന്ന അറിവ് പോലും ഇപ്പോഴും സംശയമാണ്. മുത്തങ്ങയിൽ അന്ന് നടന്ന നരനായാട്ടിനെയും പോലീസ് വെടിവെപ്പിനെയും ലഘൂകരിച്ച് നരിവേട്ട റിലീസിന് ശേഷം മുത്തങ്ങ വെടിവെപ്പിലെ ഇരകളിലൊരാളായ സി.കെ. ജാനുവിന്റെ വിമർശങ്ങളെ ഉൾകൊണ്ട് ഇരിക്കുമ്പോഴാണ് വേട്ടക്കാരിലെ പ്രധാനി അന്നത്തെ മുഖ്യമന്ത്രി മുത്തങ്ങ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നത്. എല്ലാ വിമർശനങ്ങളെയും കേട്ടതും മിണ്ടാതിരുന്നതും കാരണം, 'ഉപ്പ് ചെയ്യാത്തത് ഉപ്പിലിട്ടത്തിന് ചെയ്യാൻ സാധിക്കില്ല' എന്ന ഉറച്ച ബോധ്യത്തിലാണ്. വീണ്ടും യുഡിഎഫിൽ ചേർന്ന സി.കെ. ജാനുവിന് നീൽ സലാം.