പെരിന്തൽമണ്ണയിൽ മുസ്ലിം ലീഗ് ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തില്‍ UDF പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഓഫിസിനു നേരെ കല്ലേറുണ്ടായതിനെ തുടർന്ന് നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു. സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞതായാണ് ലീഗ് ആരോപണം. അതേസമയം, ലീഗ് പ്രവർത്തകർ സിപിഎം പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി ഓഫിസിന് നേരെ കല്ലെറിഞ്ഞതായി ആരോപിച്ച് സിപിഎം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ഇന്നലെ രാത്രി 9.30ഓടെയായിരുന്നു സംഭവം. യുഡിഎഫ് വിജയാഘോഷ പ്രകടനം ഇന്ന് നടന്നിരുന്നു. അതിനിടെ ലീഗ് പ്രവർത്തകർ തങ്ങളുടെ ഓഫിസിന് കല്ലെറിഞ്ഞതായാണ് സിപിഎം ആരോപിച്ചത്. ഇതിലുള്ള പ്രതിഷേധ പ്രകടനം നടക്കവേയാണ് ലീഗ് ഓഫിസായ സിഎച്ച് സൗധത്തിന് നേരെ കല്ലേറുണ്ടായത്. തുടർന്ന്, അക്രമികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുകയായിരുന്നു. സംഘർഷം ഒഴിവാക്കാൻ സ്ഥലത്ത് പൊലീസ് തുടരുകയാണ്.