പോറ്റിയേ ഗാനത്തിനെതിരെ കേസ് എടുത്തതിനെ ന്യായീകരിച്ച് കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കട. ഈ ഗാനം പാരഡി മാത്രമല്ലെന്നും അതിന്‍റെ രാഷ്ട്രീയവശം കൂടി കാണണമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. ഇതേ ഗാനം ഇടതുപക്ഷത്തിന്‍റെ ഭാഗത്ത് നിന്നാണ് വന്നത് എങ്കില്‍ സംഘപരിവാര്‍ എന്തുമാത്രം പ്രശ്നമുണ്ടാക്കിയേനെയെന്നും മുരുകന്‍ കാട്ടാക്കട ചോദിച്ചു.
അതേസമയം 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനം സമൂഹമാധ്യമങ്ങളിൽ നിന്ന് പാട്ട് വെട്ടി നിരത്താനാണ് പൊലീസിന്റെ തീരുമാനം. ഇന്നലെ മാത്രം 230 അക്കൗണ്ടുകളിൽ നിന്ന് പാട്ട് നീക്കം ചെയ്തു. വരും ദിവസങ്ങളിലും പാട്ട് നീക്കം ചെയ്യുന്നത് തുടരും. പാട്ടിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് നടപടി.
പാട്ട് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് യൂട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസും നൽകിയിട്ടുണ്ട്. സൈബർ കേസെടുത്താൻ സ്വീകരിക്കുന്ന സ്വാഭാവിക നടപടിയാണ് സോഷ്യൽ മീഡിയ നിരീക്ഷണവും കുറ്റകരമായ ഉള്ളടക്കത്തിന്റെ നീക്കം ചെയ്യലും എന്നാണ് ഈ സെൻസറിങ്ങിന് പോലീസ് നൽകുന്ന വിശദീകരണം.
അതിനിടെ പരാതിക്കാരനായ തിരുവാഭരണപാത സംരക്ഷണ സമിതി സെക്രട്ടറി പ്രസാദിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. മൊഴിയെടുത്ത ശേഷം കേസിൽ പ്രതികൾ ആക്കപ്പെട്ട പാട്ടിൻ്റെ അണിയറ പ്രവർത്തകരെ ചോദ്യം ചെയ്യാനുമാണ് പോലീസ് ഒരുങ്ങുന്നത്.