തപാൽ വകുപ്പിലെ ക്രിസ്മസ് ആഘോഷത്തിന് കാരളും ഗണഗീതവും നിഷേധിച്ചു. ഗണഗീതം പാടാൻ ബി.എം.എസ് സംഘടന അനുമതി തേടിയത് വിവാദമായതിനെ തുടർന്നാണ് ഇത്. തിരുവനന്തപുരത്ത് നാളെയാണ് ആഘോഷം നിശ്ചയിച്ചിരുന്നത്. വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന വേളയിൽ, വിദ്യാനികേതൻ സ്കൂളിലെ വിദ്യാർഥികൾ പാടിയ ദേശഭക്തിഗാനം പാടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബി.എം.എസിന്റെ കീഴിലുള്ള ഭാരതീയ പോസ്റ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് എംപ്ലോയീസ് യൂണിയൻ സർക്കിൾ സെക്രട്ടി ഡി.പിഎസിന് കത്ത് നൽകിയത്.
ക്രിസ്മസ് ആഘോഷത്തിന് ഗണഗീതം പാടാൻ അനുവദിക്കരുതെന്ന് ജോൺ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ യോട് ആവശ്യപ്പെട്ടു. വിവാദമായതോടെ തപാൽ വകുപ്പ് മേലധികാരികൾ കാരളും ഗണഗീതവും പാടുന്നത് റദ്ദാക്കി. ബിഎംഎസിൽ ചേർന്ന ക്രിസ്തുമത വിശ്വാസിയായ അംഗത്തിന് കാരൾ സംഘത്തിൽ ഇടതു സംഘടന വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്ന് ബിഎംഎസ് വിശദീകരിച്ചു. തൊഴിലാളി സംഘടനകൾ തമ്മിലുള്ള തർക്കം കാരണം തപാൽ വകുപ്പിലെ ജീവനക്കാർക്ക് ഇത്തവണ പാട്ടില്ലാത്ത ക്രിസ്മസ് ആഘോഷമായിരിക്കും.