sabarimala-gold-plate-3

ശബരിമല സ്വർണ്ണക്കൊള്ളക്ക് പിന്നിൽ രാജ്യാന്തര പുരാവസ്തു കടത്ത് സംഘം എന്ന ആരോപണം ശരി വെച്ച് വിദേശ വ്യവസായി. രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ച വ്യവസായിയാണ് അന്വേഷണസംഘത്തിന് പ്രാഥമികമായി മൊഴി നൽകിയത്. സ്വർണ്ണക്കൊള്ളയിൽ തനിക്കെതിരായ തെളിവ് ഹാജരാക്കാൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത് എത്തി.

രണ്ടുമാസത്തിലേറെയായി തുടരുന്ന ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണത്തിൽ വഴിത്തിരിവ് ഉണ്ടായേക്കാവുന്ന വിവരമാണ്  മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്നോട്ടുവച്ചത്. 500 കോടിയുടെ രാജ്യാന്തര പുരാവസ്തു കടത്താണ് സ്വർണ്ണ കൊള്ളയ്ക്ക് പിന്നിലെന്നും ഇക്കാര്യത്തെക്കുറിച്ച് ഒരു മലയാളി വ്യവസായിക്ക് നേരിട്ട് അറിയാം എന്നുമായിരുന്നു ചെന്നിത്തല മൊഴി നൽകിയത്. ഈ വ്യവസായിയോട് അന്വേഷണസംഘം ഫോണിൽ സംസാരിച്ചു. 2017 കാലഘട്ടത്തിൽ ശബരിമലയിലെ സ്വർണ്ണം വേണോ എന്ന് അന്വേഷിച്ച് ചിലർ തന്നെ സമീപിച്ചിരുന്നുവെന്നും അവർ പുരാവസ്തു കടത്ത് സംഘത്തിന്റെ ഭാഗമാണെന്നും വ്യവസായി എസ്ഐടി യോട് പറഞ്ഞു.

നേരിട്ട് മൊഴിയെടുക്കുമ്പോൾ കൂടുതൽ വിശദാംശങ്ങൾ കൈമാറാൻ തയ്യാർ ആണെന്നും അറിയിച്ചിട്ടുണ്ട്. ഇതോടെ പുരാവസ്തു കടത്ത് സംഘത്തിൻറെ പങ്കുണ്ടോ എന്ന് വിശദമായി അന്വേഷിക്കാൻ എസ് ഐ ടി തീരുമാനിച്ചു. ശബരിമലയിൽ നിന്ന് കട്ടെടുത്ത സ്വർണം എവിടേക്കു പോയെന്ന് ഇതുവരെയും അന്വേഷണസംഘത്തിന് കണ്ടെത്താൻ ആകാതിരിക്കുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുകൾ.

അതിനിടെ സ്വർണ്ണക്കൊള്ളയിൽ തന്റെ പങ്കിന് ചുണയുണ്ടെങ്കിൽ തെളിവ് ഹാജരാക്കാൻ കടകംപള്ളി സുരേന്ദ്രൻ വി ഡി സതീശനെ വെല്ലുവിളിച്ചു. മുൻ ദേവസ്വം മന്ത്രിക്കും സ്വർണ്ണക്കൊള്ളയിൽ പങ്കെന്ന വി. ഡി. സതീശൻ ആരോപിച്ചിരുന്നു.   ഇതിനെതിരെ നൽകിയ മാനനഷ്ട കേസ് നാളെ തിരുവനന്തപുരത്ത് കോടതി പരിഗണിക്കുന്നുണ്ട്. കോടതിയിൽ നാളെ തെളിവ് ഹാജരാക്കാൻ ആണ് കടകംപള്ളിയുടെ വെല്ലുവിളി.

ENGLISH SUMMARY:

A businessman has corroborated Ramesh Chennithala’s allegation that an international antique smuggling racket worth ₹500 crore is behind the Sabarimala gold heist. The Special Investigation Team (SIT) recorded the statement of the foreign-based businessman mentioned by Chennithala. Indications suggest that the businessman has shared details about the antique smuggling network. With the statement lending credence to Chennithala’s allegation, the investigation team has decided to proceed with a detailed probe.