ദിലീപിന് പിന്നാലെ ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ. ഇന്ന് വൈകിട്ടാണ് പൊൻകുന്നം ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവൻ കോവിലിൽ രാഹുൽ ദർശനം നടത്തിയത്. കോടതി വ്യവഹരങ്ങളിൽപെടുന്നവർ നീതി തേടി വഴിപാട് നടത്തുന്ന ക്ഷേത്രമാണിത്. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ കാലയളവിൽ ദിലീപ് പല തവണ ഇവിടെ എത്തിയിരുന്നു.
ബലാൽസംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മൂൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. ഇന്ന് സിംഗിൾ ബെഞ്ച് കേസ് പരിഗണിച്ചയുടനെ വിശദമായ വാദം കേൾക്കണമെന്ന് രാഹുലിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കഴിഞ്ഞ ദിവസം കോടതി രാഹുലിന്റെ അറസ്റ്റ് താൽക്കാലികമായി വിലക്കിയത്. തുടർന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോൾ കേസ് വ്യാഴാഴ്ച വാദത്തിനെടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും ബന്ധത്തിൽ വിള്ളലുണ്ടായപ്പോൾ യുവതി പരാതി നൽകിയതാണ് എന്നുമാണ് രാഹുലിന്റെ വാദം. ആരോപണം ബലാൽസംഗ കുറ്റത്തിന്റെ നിർവചനത്തിൽ വരുന്നതല്ല. ഗർഭഛിദ്രം നടത്തിയെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കാനാണ്. ഇക്കാര്യത്തിൽ തന്റെ പക്കൽ മതിയായ തെളിവുകളുണ്ട്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി സഹകരിക്കാൻ തയാറാണ് എന്നുമാണ് ഹർജിയിൽ പറയുന്നത്.