പോളിങ്ങിന് പിന്നാലെ ആലപ്പുഴ ജില്ലയില്‍ പലയിടത്തും സംഘർഷം. ഹരിപ്പാട് സിപിഎം സ്ഥാനാർഥി രമ്യയുടെ ഭർത്താവിനെ ബിജെപി പ്രവർത്തകൻ ഹെൽമറ്റ് കൊണ്ടടിച്ചു. ഭർത്താവിനെ മർദിക്കുന്നത് കണ്ട് രമ്യ കുഴഞ്ഞു വീണു. അർത്തുങ്കൽ ആയിരംതൈയിൽ യുഡിഎഫ് ബൂത്ത് ഏജന്റിനെ സിപിഎം പ്രവർത്തകര്‍ മർദിച്ചു. ലജ്നത്ത് വാർഡിൽ പിഡിപി സ്ഥാനാർഥിയുടെ സുഹൃത്തിനും മര്‍ദനമേറ്റു.
Also Read: കനത്ത പോളിങ്; ഏഴ് ജില്ലകളിലും 70 ശതമാനം കടന്നു
കള്ളവോട്ടിനെ ചൊല്ലി തിരുവനന്തപുരം വഞ്ചിയൂരിൽ സിപിഎം - ബിജെപി സംഘർഷം . ട്രാന്‍സ് ജെന്‍ഡേഴ്സിനെക്കൊണ്ട് സിപിഎം കള്ളവോട്ട് ചെയ്യിപ്പിച്ചെന്ന് ആരോപിച്ച ബിജെപി പ്രവർത്തകനെ സിപിഎം പ്രവർത്തകരായ ട്രാന്‍സ് ജെന്‍ഡേഴ്സ് നടുറോഡിൽ മർദ്ദിച്ചു. ജെന്‍ഡര്‍ അധിക്ഷേപം നടത്തിയതിനാലാണ് മര്‍ദിച്ചതെന്ന് ട്രാൻസ്ജെൻഡേഴ്സും പരാജയഭീതിയിലാണ് ആരോപണമെന്ന് സിപിഎം സ്ഥാനാർഥി വഞ്ചിയൂർ ബാബുവും പ്രതികരിച്ചു. നെയ്യാറ്റിന്‍കര ഗ്രാമം വാര്‍ഡില്‍ ഇരട്ടവോട്ട് ചെയ്യനെത്തിയ സ്ത്രീയെ കണ്ടെത്തിയതിനെ തുടര്‍ന്ന് അവര്‍ ബൂത്തില്‍ നിന്നിറങ്ങിയോടി. കൊല്ലത്തും പത്തനംതിട്ടയിലും എറണാകുളത്തും കള്ളവോട്ട് ആരോപണം ഉയർന്നു
വോട്ടിങ് ബൂത്തിന് സമീപം ട്വന്റി20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മാധ്യമപ്രവർത്തകരോട് സംസാരിച്ചതിൽ എതിർപ്പുമായി ഇടതു-വലതുമുന്നണികൾ രംഗത്തെത്തി. കിഴക്കമ്പലം വിലങ്ങ് സെന്റ് മേരീസ് ചർച്ച് പാരീഷ് ഹാളിൽ വോട്ട് ചെയ്ത ശേഷം മടങ്ങവെയാണ് സാബു ജേക്കബ് കുടുംബസമേതം മാധ്യമങ്ങളെ കണ്ടത്. ബൂത്തിന് സമീപം മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് മറ്റു പാർട്ടിക്കാർ എതിർപ്പുമായി എത്തി. വാക്കേറ്റം ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും പിടിച്ചുമാറ്റുകയായിരുന്നു. എന്നാൽ, വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരോടും തട്ടിക്കയറിയ പാർട്ടി പ്രവർത്തകർ ക്യാമറ ഉൾപ്പടെ നശിപ്പിച്ചു