രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി പറഞ്ഞിരുന്നെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക എം.എ.ഷഹനാസ് . എന്നാല്‍ ആ പരാതി പരിഗണിച്ചില്ല. യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് നീതി ലഭിക്കാറില്ല. തനിക്കെതിരെയും മോശം കമന്‍റുകള്‍ വരുന്നുണ്ട്. കോഴിക്കോട്ടെ പാര്‍ട്ടി വാട്സാപ് ഗ്രൂപ്പില്‍ നിന്ന് തന്നെ മാറ്റി. ഇത് ഡി.സി.സി പ്രസിഡന്റിന്റെ അറിവോടെയാണ്. പരാതിപ്പെടുന്നവരെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ഷഹനാസ് മനോരമ ന്യൂസിനോടു പറഞ്ഞു.
Also Read: ‘രാഹുൽ മാങ്കൂട്ടത്തിൽ മോശമായി പെരുമാറി’; ആരോപണവുമായി കോൺഗ്രസ് പ്രവർത്തക
രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസവും എം.എ ഷഹനാസ് രംഗത്തെത്തിയിരുന്നു. കർഷക സമരത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയ തനിക്ക് രാഹുൽ മോശം സന്ദേശങ്ങൾ അയച്ചുവെന്നും, ഇക്കാര്യം ഷാഫി പറമ്പിൽ എംഎൽഎയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ഷഹനാസ് വെളിപ്പെടുത്തി.
ഡൽഹിയിൽ നടന്ന കർഷക സമരത്തിൽ പങ്കെടുത്ത് തിരികെ വന്നതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ തനിക്ക് മോശം സന്ദേശം അയച്ചതെന്ന് ഷഹനാസ് പറയുന്നു. ‘ഒരുമിച്ച് ഡൽഹിക്ക് പോകാമായിരുന്നല്ലോ’ എന്ന തരത്തിലുള്ള സന്ദേശമാണ് രാഹുൽ അയച്ചതെന്നാണ് പ്രധാന ആരോപണം. ഇത് തികച്ചും അനുചിതവും മോശം ഉദ്ദേശ്യത്തോടെയുള്ളതുമായിരുന്നുവെന്ന് ഷഹനാസ് കൂട്ടിച്ചേർത്തു.
ഈ സംഭവം നടന്നയുടൻ തന്നെ അന്നത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന ഷാഫി പറമ്പിലിനെ അറിയിച്ചിരുന്നു. രാഹുലിന്റെ പെരുമാറ്റത്തിലെ അതൃപ്തി വ്യക്തമാക്കുകയും, ഭാവിയിൽ അദ്ദേഹത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നതായും ഷഹനാസ് വെളിപ്പെടുത്തി.