ഇടുക്കി മൂന്നാർ ആനച്ചാലിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സ്കൈ ഡൈനിങ് അടച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനെ തുടർന്നാണ് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയത്. സ്ഥാപനത്തിന്റെ ഉടമയ്ക്കും നടത്തിപ്പുകാരനുമെതിരെ വെള്ളത്തൂവൽ പൊലീസ് കേസെടുത്തു.
ആനച്ചാലിലെ സതേൺ സ്കൈസ് എറോ ഡൈനാമിക്സെന്ന സാഹസിക വിനോദസഞ്ചാര കേന്ദ്രത്തിന് പ്രവർത്തനാനുമതി നൽകിയത് കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയാണ്. നിലവിൽ ഇത്തരം സാഹസിക വിനോദസഞ്ചാര കേന്ദ്രം നടത്തുന്നതിന് ഏതൊക്കെ വകുപ്പുകളുടെ അനുമതി വേണമെന്നതിൽ ടൂറിസം വകുപ്പിന് കൃത്യമായ മാർഗനിർദേശങ്ങളില്ല. ഈ വീഴ്ച മുതലെടുത്തായിരുന്നു സ്ഥാപനത്തിന്‍റെ പ്രവർത്തനം. ജീവൻ രക്ഷാ ഉപാധികളില്ലെന്ന് കണ്ടെത്തിയതോടെയാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.
സ്ഥാപനത്തിന്റെ ഉടമ സോജൻ ജോസഫ്, നടത്തിപ്പുകാരനായ പ്രവീൺ മോഹൻ എന്നിവർക്കെതിരെയാണ് വെള്ളത്തൂവൽ പൊലീസ് കേസെടുത്തത്. ജില്ലയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് മതിയായ പരിശോധനകൾ നടത്തിയാണോയെന്ന് കണ്ടെത്താൻ ദുരന്തനിവാരണ അതോറിറ്റി പ്രത്യേക സംഘം രൂപീകരിക്കും. തിരഞ്ഞെടുപ്പിന് ശേഷം പരിശോധനകൾ തുടങ്ങാനാണ് തീരുമാനം